SignIn
Kerala Kaumudi Online
Friday, 29 March 2024 7.09 PM IST

ദീപുവധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ: കീഴ്ക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

deepu

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായിരുന്ന ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് വീഴ്‌ച പറ്റിയെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷകൾ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയാണെന്നും പ്രതികൾ സി.പി.എം പ്രവർത്തകരായതിനാൽ ജാമ്യാപേക്ഷയിൽ നീതിയുക്തമായ നടപടി ഉണ്ടാകില്ലെന്നുമാരോപിച്ച് കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് കുഞ്ഞാരു നൽകിയ ഹർജിയിലാണ് വിധി.

പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിക്ക് രാഷ്ട്രീയപ്പാർട്ടിയുമായുള്ള അടുപ്പം വ്യക്തമാക്കാൻ ചില ഫേസ്ബുക്ക് പോസ്റ്റുകൾ ഹർജിക്കാരന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. ഇതു പരിശോധിച്ച സിംഗിൾബെഞ്ച് രാഷ്ട്രീയപ്പാർട്ടിയുമായി ജുഡിഷ്യൽ ഓഫീസർക്ക് അടുപ്പമുള്ളതായി വിലയിരുത്തി.

പ്രതികളായ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

സെഷൻസ് കോടതിയുടെ വീഴ്ചകൾ

 പട്ടികജാതി-പട്ടിക വർഗ്ഗങ്ങൾക്കെതിരെ അക്രമങ്ങൾ തടയുന്ന നിയമത്തിലെ സെക്ഷൻ 15 എ പ്രകാരം പ്രതികളുടെ ജാമ്യാപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഇരയെയോ ഇരയുടെ ആശ്രിതനെയോ അറിയിക്കാനും അവർ ആവശ്യപ്പെട്ടാൽ ജാമ്യഹർജിയെ എതിർക്കാനാവശ്യമായ പ്രോസിക്യൂഷൻ രേഖകൾ നൽകാനും കോടതിക്ക് ബാദ്ധ്യതയുണ്ട്. കുഞ്ഞാരു ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാൻ കോടതി നിർദ്ദേശിച്ചില്ല. പ്രതികൾ ജാമ്യാപേക്ഷ നൽകിയത് കുഞ്ഞാരുവിനെ അറിയിക്കുന്നതിലും വീഴ്ച പറ്റി.

 പ്രത്യേക നിയമത്തിലൂടെ സംരക്ഷിച്ചിട്ടുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കോടതിക്ക് ബാദ്ധ്യതയുണ്ട്. കുഞ്ഞാരു നോട്ടീസ് ലഭിക്കാതെയാണ് ഹാജരായത്. പ്രോസിക്യൂഷൻ മുഖേന നോട്ടീസ് നൽകേണ്ടിയിരുന്നു.

 പ്രോസിക്യൂഷൻ രേഖകൾ കുഞ്ഞാരു ആവശ്യപ്പെട്ടെങ്കിലും അതു നൽകാൻ പ്രോസിക്യൂട്ടർക്ക് നിർദ്ദേശം നൽകിയതായി​ കാണുന്നില്ല. രേഖകൾ നൽകുന്നതിൽ പ്രോസിക്യൂട്ടർക്കും വീഴ്ചയുണ്ടായി.

 പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തിൽ നിന്ന് ജുഡിഷ്യൽ ഓഫീസറെ രക്ഷിക്കേണ്ട കടമ ഹൈക്കോടതിക്കുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഹർജികൾ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറാൻ നിർദ്ദേശിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEEPU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.