മട്ടന്നൂർ (കണ്ണൂർ): സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന്
നേതാക്കളെ വിലക്കിയതിലൂടെ കോൺഗ്രസിന്റെ ബി.ജെ.പി അനുകൂല നിലപാട് വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ സഹായം ലഭിക്കാനാണ് ഈ വിലക്ക്. ഇത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ദേശീയ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ അവരെ സ്വാഗതം ചെയ്യും.
പാർട്ടി കോൺഗ്രസിനായി നായനാർ അക്കാഡമിയിൽ വേദി നിർമ്മാണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതു വെള്ളരിക്കാപ്പട്ടണമല്ലെന്നായിരുന്നു മറുപടി.
തീരദേശപരിപാലന അതോറിട്ടിയുടെ മുൻകൂർ അനുമതിയും കെട്ടിടനിർമ്മാണ പെർമിറ്റും വാങ്ങാതെ പാർട്ടി കോൺഗ്രസിനു വേണ്ടി സൈനിക ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബർണ്ണശേരി ഇ.കെ നായനാർ അക്കാഡമിയുടെ മുൻവശത്ത് നടത്തുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണം തടഞ്ഞുകൊണ്ടാണ് കന്റോൺമെന്റ് ബോർഡ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടത്തുന്നതിന് താത്ക്കാലിക പന്തൽനിർമ്മിക്കുന്നതിനുള്ള അനുമതി ഉപയോഗിച്ചു കെട്ടിടം നിർമ്മിക്കുന്നതായാണ് ആരോപണം.
നായനാർ അക്കാദമിസ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശസംരക്ഷണ നിയമപ്രകാരം സി. ആർ സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ നിർമ്മാണം അനുവദിക്കാൻ കന്റോൺമെന്റ് ബോർഡിന് കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |