കൊച്ചി: കേരള സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ 6 കോടി രൂപ ഒന്നാം സമ്മാനവും 25 ലക്ഷം രൂപയുടെ ഒരു രണ്ടാം സമ്മാനവും എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്ക്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്ത് രാധാകൃഷ്ണൻ എന്ന ഏജന്റ് ചോറ്റാനിക്കരയിൽ വിറ്റ എസ്.സി 107463 ടിക്കറ്റിനാണ് ആറ് കോടി. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. ചോറ്റാനിക്കര ക്ഷേത്രനടയിൽ 16 വർഷമായി ലോട്ടറി വിറ്റ് ജീവിക്കുന്നയാളാണ് പട്ടാമ്പി സ്വദേശി രാധാകൃഷ്ണൻ. വാങ്ങിയ ആളെ ഇദ്ദേഹത്തിന് അറിയില്ല. രാധാകൃഷ്ണൻ ഇന്നലെ ഉച്ചയ്ക്ക് വിഘ്നേശ്വര ഏജൻസിയിൽ എത്തിയിരുന്നതായി ഉടമ കണ്ണൂർ സ്വദേശി എൻ. അജേഷ് കുമാർ പറഞ്ഞു.
2020ലെ 12 കോടിയുടെ ഓണം ബമ്പറും വിഘ്നേശ്വര വിറ്റ ടിക്കറ്റിനായിരുന്നു.
സമ്മർ ബമ്പറിന്റെ 25 ലക്ഷം രൂപയുടെ അഞ്ച് രണ്ടാം സമ്മാനങ്ങളിൽ ഒന്ന് ചെന്നൈ സ്വദേശി സുബ്ബറാവു പദ്മത്തിനാണ്. ആലുവ ചുണങ്ങംവേലിയിലെ ഏജന്റ് സ്മിജയിൽ നിന്നാണ് ഇവർ എസ്.ഇ 703553 നമ്പർ ടിക്കറ്റ് വാങ്ങിയത്. അഞ്ച് ലക്ഷം രൂപയുടെ പത്ത് മൂന്നാം സമ്മാനങ്ങളിൽ നാലും എറണാകുളത്തിന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |