കോഴിക്കോട്: പൊള്ളുന്ന ചൂടിലും എ.സി വിപണി ഇടിഞ്ഞു. കഴിഞ്ഞ മാർച്ചിനേക്കാൾ 25 ശതമാനമാണ് വിൽപ്പന കുറഞ്ഞത്. അതെസമയം എ.സി നന്നാക്കാൻ സമീപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെന്ന് സർവീസ് നടത്തുന്നവർ പറയുന്നു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ എ.സിയുടെ വിൽപ്പന കൂടിയിരുന്നത്. എന്നാൽ ഇത്തവണ മാർച്ച് മാസത്തിന്റെ തുടക്കത്തിലേ വേനൽചൂട് കനത്തെങ്കിലും എ.സി വിപണിയിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം വരെ വില കൂടിയതുമാവാം എ.സിയോട് താത്പര്യം കുറയാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.
സീസണായതിനാൽ പലതരം ഓഫറുകളാണ് കമ്പനികൾ മുന്നോട്ടുവയ്ക്കുന്നത്. മൂന്ന് വർഷം വരെ വാറന്റി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവയാണ് പ്രധാന ഓഫറുകൾ. ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചില വ്യാപാരികൾ സ്വന്തം നിലയിലും വായ്പ നൽകുന്നു. ഒരു ടണ്ണിന്റെയും ഒന്നര ടണ്ണിന്റെയും എ.സിക്കാണ് ആവശ്യക്കാർ കൂടുതൽ.
ഗ്യാരന്റി, വാറന്റി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. 22,900ത്തിൽ തുടങ്ങും എ.സികളുടെ വില. സർവീസ് ചാർജായി 500 മുതലാണ് ഈടാക്കുന്നത്. മാർച്ചിലെ വിപണി നിരാശയാണ് നൽകിയതെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ നഷ്ടം നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
@ എ.സി വാങ്ങാനെത്തുന്നവർ കഴിഞ്ഞ മാർച്ചിനേക്കാൾ കുറവാണ്. വില കൂടിയതും കൊവിഡ് പ്രതിസന്ധിയും വിൽപ്പന ഇടിയാൻ കാരണമായി.
ഷഹീൽ റാസ, അൾട്രാ കൂൾ ഉടമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |