തൊടുപുഴ: മുൻ എസ്.ഡി.പി.ഐ പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ചതായി പരാതി. കുമ്മംകല്ല് ആയപ്പുരക്കൽ സാഹിറിനാണ് (39) മർദ്ദനമേറ്റത്. സംഘടന വിടുന്നതുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് സാഹിർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് പിൻവലിക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് തനിക്ക് മർദ്ദനമേൽക്കാൻ കാരണമെന്ന് സാഹിർ പറയുന്നു. കഴുത്തിന്റെ കശേരുക്കൾക്കുണ്ടായ തകരാർ മൂലം ചികിത്സയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് മാസമായി വീട്ടിൽ വിശ്രമത്തിലാണ്. ഇന്നലെ രാവിലെ വീട്ടിലെ വാതിൽ തുറന്ന് ഒരാൾ ഉള്ളിൽ വന്ന് തന്റെ കഴുത്തിന് അമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. നിലവിളി കേട്ട് കുളിമുറിയിലായിരുന്ന ഭാര്യ ഓടി വന്നു. അക്രമം കണ്ട ഭാര്യയുടെ ബഹളം കേട്ട് അയൽക്കാരുമെത്തി. ഇതോടെയാണ് അക്രമി സ്ഥലത്ത് നിന്ന് പോയതെന്ന് സാഹിർ പറയുന്നു. ഉടൻ തന്നെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഭേദമായി വന്ന കഴുത്തിന് വീണ്ടും പരിക്കേറ്റതിനാൽ നിലവിൽ ചികിത്സ നടത്തിക്കൊണ്ടിരുന്ന തൊടുപുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് സാഹിറിനെ മാറ്റി. സംഭവത്തിൽ ഇടവെട്ടി മാർത്തോമ സ്വദേശി അനസിനെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് പറഞ്ഞു. എന്നാൽ വ്യക്തിപരമായ തർക്കങ്ങളാണ് അക്രമത്തിന് കാരണമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |