നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ മദ്യലഹരിയിൽ വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവട്ടാർ അരുവിക്കര ചേപ്പള്ളിവിള സ്വദേശി ദേവരാജിന്റെ ഭാര്യ സരോജിനിയെ (74) കൊലപ്പെടുത്തിയ സംഭവത്തിലാണ് മകൻ വിജയനെ (48) പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: വിജയൻ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ഇയാൾക്ക് ഭാര്യയും ഒരു മകനുമുണ്ട്. എന്നാൽ വിജയന്റെ അമിത മദ്യപാനത്തെ തുടർന്ന് ഭാര്യയും മകനും 15 വർഷമായി അകന്നാണ് കഴിയുന്നത്. വിജയൻ മാതാപിതാക്കളോടൊപ്പമാണ്. കഴിഞ്ഞ ദിവസം രാവിലെ വിജയൻ അടുത്തുള്ള സൊസൈറ്റിയിൽ ചെന്ന് 10000 രൂപ ലോണെടുത്തു. ശേഷം മദ്യപിക്കുകയും പണം വഴിയിലെവിടെയോ നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് വൈകിട്ട് വീട്ടിലെത്തിയ വിജയൻ പണം കാണാത്തതിനെ ചൊല്ലി അമ്മയുമായി വഴക്കുണ്ടാക്കി. രാത്രിയിലും വഴക്കുണ്ടായതിനെ തുടർന്ന് വിജയൻ സരോജിനിയെ മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ചു. ഇവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വിജയന്റെ അച്ഛൻ ദേവരാജ് സംഭവം നടക്കുമ്പോൾ വീടിനു പുറത്തുകിടന്ന് ഉറങ്ങുകയായിരുന്നു. രാവിലെയായിട്ടും ഭാര്യയെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാരുമായി വീട്ടിനുള്ളിൽ ചെന്ന് നോക്കിയപ്പോഴാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുത്താൻ ശ്രമിച്ച വിജയനെ നാട്ടുകാർ പിടികൂടി തിരുവട്ടാർ പൊലീസിന് കൈമാറി. തുടർ നടപടികൾക്കുശേഷം മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |