തിരുവല്ല: തിരുമൂലപുരത്ത് നിർമ്മിക്കുന്ന ബഹുനില കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. അഭ്യന്തര (സി) വകുപ്പാണ് ഇതുസംബസിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നിർമ്മാണം നടക്കുന്ന കോടതി സമുച്ചയത്തിന് 23.67 കോടി രൂപയുടെ അനുമതിയാണുള്ളത്. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ ആറു നിലകളായാണ് കെട്ടിടത്തിന്റെ രൂപകല്പന. ഇതിന്റെ പൂർത്തീകരണത്തിനാണ് അധികമായി 25 കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്.
കോടതികളെല്ലാം ഒരുകുടക്കീഴിൽ
പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോടതികളെല്ലാം ഒരുകുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ തിരുമൂലപുരത്ത് നഗരസഭ സൗജന്യമായി വിട്ടുനൽകിയ ഒന്നര ഏക്കർ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. 2009ലാണ് നഗരസഭ സ്ഥലം ജുഡീഷ്യറിക്ക് കൈമാറിയതെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം പദ്ധതി നീണ്ടുപോയി. അഞ്ച് നിലകളിലായി 1,30,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഒന്നര വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2019 ഫെബ്രുവരി 24നാണ് ശിലയിട്ടത്. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും നിർമ്മാണം നീണ്ടുപോകുകയാണ്. തിരുവല്ല റവന്യു ടവറിൽ പ്രവർത്തിക്കുന്ന സബ് കോടതി, മുൻസിഫ്, മജിസ്‌ട്രേറ്റ് കോടതി, നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബകോടതി എന്നിവ പുതിയ സമുച്ചയത്തിലേക്ക് മാറും. ബാർ അസോസിയേഷൻ ഹാൾ, ക്ലർക്ക് അസോസിയേഷൻ ഹാൾ, ലീഗൽ സർവീസ് അതോറിറ്റി ഓഫീസ്, വിശാലമായ ലൈബ്രറി എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. പുരുഷ, വനിതാ അഭിഭാഷകർക്കും ക്ലർക്കുമാർക്കും പ്രത്യേക വിശ്രമമുറികളും കാന്റീനും ഉണ്ടാകും. രണ്ട് കോടതികൾക്ക് കൂടിയുള്ള സൗകര്യം കെട്ടിടത്തിലുണ്ടാകും. നൂറ് വാഹനങ്ങൾക്കുള്ള മെക്കാനിക്കൽ പാർക്കിംഗ് സൗകര്യം ഒരുക്കുവാനും ലക്ഷ്യമിടുന്നു.
- 5 നിലകൾ
- 1,30,000 ചതുരശ്രയടി വിസ്തീർണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |