തിരുവനന്തപുരം: സി.വി രാമൻപിള്ളയെ നെഞ്ചിലേറ്റുന്ന ഒരു തലമുറ അദ്ദേഹത്തിന്റെ ജന്മദേശമായ തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ആറയൂർ സി.വി.ആർ പുരത്തുണ്ട്. സി.വിയുടെ അമ്മ പാർവതിപിള്ളയുടെ വീടായ കണ്ണങ്കര ആറയൂരിലാണ്. ഇന്ന് ആ വീടില്ലെങ്കിലും രാമൻപിള്ള തന്റെ അമ്മയ്‌ക്കായി പണിത 150 വർഷത്തിലേറെ പഴക്കമുള്ള പുന്നത്താനത്ത് വീട് തലയെടുപ്പോടെ ഈ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്നു. കൊല്ലം അഞ്ചലിൽ നിന്നുള്ള അഞ്ച് മൂത്താശാരിമാർ ചേർന്നാണ് വീട് പണിതത്. പുരുഷന്മാർക്ക് ഇരിക്കാനുള്ള വലിയ അറപ്പുര,സ്‌ത്രീകൾ ഇരിക്കുന്ന കൊച്ച് അറപ്പുര,അടുക്കളഭാഗം സ്ഥിതി ചെയ്യുന്ന തൊട്ടിക്കകം,നെല്ല് സൂക്ഷിക്കാനുളള വലിയപുര,പൂജാ സാധനങ്ങൾ സൂക്ഷിക്കുന്ന തെക്കേപുര എന്നിവ ഈ നാലുകെട്ടിനുള്ളിലുണ്ട്. ചന്ദ്രശേഖരൻ നായരും ഗോപകുമാറുമാണ് വീടിന്റെ സൂക്ഷിപ്പുകാർ. ഇരുവരുടെയും പിതാവായ ശങ്കരപ്പിള്ളയുടെ അമ്മാവനാണ് സി.വി രാമൻപിളള. 97 പേർക്കും അവരുടെ മക്കൾക്കും ഷെയറുണ്ടായിരുന്ന പുരയിടവും വീടും ആറ് വർഷം നീണ്ട പോരാട്ടത്തിന് ശേഷമാണ് ശങ്കരപിള്ള സ്വന്തമാക്കിയത്.
സി.വിയുടെ ഓർമ്മകളുള്ള വീട് ഒരു കാരണവശാലും പൊളിക്കരുതെന്നാണ് ശങ്കരപിള്ള മക്കൾക്ക് നൽകിയ നിർദ്ദേശം. ശങ്കരപിള്ളയുടെ കാലത്ത് വീട് ആവശ്യപ്പെട്ട് പുരാവസ്‌തു വകുപ്പ് അധികൃതർ വന്നിരുന്നുവെങ്കിലും നൽകിയില്ലെന്ന് ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഓല മേഞ്ഞ വീട് 1986ലാണ് ഓടിട്ടത്. ആറ് വർഷം മുമ്പ് വരെ വീട്ടിൽ ആൾത്താമസമുണ്ടായിരുന്നു. പരദേവതകളെ കുടിയിരുത്താൻ വീടിനോട് ചേർന്ന് പൂജകൾക്കായി സി.വി സ്ഥാപിച്ച തെക്കത് നശിച്ചുപോയെങ്കിലും അതേസ്ഥാനത്ത് ശങ്കരപിള്ള അവിടെ തന്നെ മറ്റൊരു തെക്കത് പണിതു. സി.വി.ആർ പുരത്തെ പുതുതലമുറ സി.വിയുടെ ചരമശതാബ്‌ദി ആഘോഷമാക്കുകയാണ്. സി.വി.ആർ ആർട്‌സ് ക്ലബിന്റെയും സി.വി സ്‌മാരക ഗ്രന്ഥശാലയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |