കോട്ടയം. സുന്ദരികളാകാനുള്ള കാത്തിരിപ്പിലാണ് സിംബായും കുഞ്ഞിമണിയുമൊക്കെ. കഞ്ഞിക്കുഴി മാങ്ങാനം കുരിശുകവലയിൽ പ്രവർത്തിക്കുന്ന പെറ്റ് ഗ്രൂമിംഗ് സെന്ററായ ബൗ ഫാക്ടറിയിലാണിവർ സുന്ദരികളാകാനെത്തിയിരിക്കുന്നത്. ഓമനമൃഗങ്ങൾക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് ഭാവന രധേഷ് എന്ന പെറ്റ് ഗ്രൂമർ. സ്‌റ്റൈലിഷ് ലുക്കിലാണ് ഓരോ പെറ്റുകളും ഇവിടെ നിന്ന് മടങ്ങുന്നത്.
എത്ര കുഴപ്പക്കാരാണെങ്കിലും ഭാവനയുടെ മുൻപിൽ ഇണക്കത്തോടെ ഇരുന്നുകൊടുക്കും. കുളിപ്പിച്ചശേഷം രോമം ഉണക്കി രോമം വെട്ടി വൃത്തിയാക്കും. സമീപ ജില്ലകളിൽ നിന്നും ഗ്രൂമിംഗിനായി നിരവധിപേർ എത്തുന്നുണ്ട്. അവധി ദിവസങ്ങളിലാണ് തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യണം. പെറ്റ് ക്ലിനിക്കുമുണ്ട്. കോട്ടയത്തിന്റെ പൾസ് മനസിലാക്കിയാണ് ഇവിടെ സെന്റർ തുടങ്ങിയത്. അഞ്ച് സ്റ്റാഫുണ്ട്. ബ്രീഡുകൾ അനുസരിച്ചാണ് അവർക്കുള്ള ഷാംമ്പു കണ്ടീഷണർ തുടങ്ങിയവ ഉപയോഗിക്കുന്നത്. പെറ്റ് ഗ്രൂമിംഗ് അക്കാഡമിയും ഇവിടെയുണ്ട്. രണ്ട് മാസം മുതൽ മൂന്ന് മാസം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ്. പഠനം പൂർത്തിയാക്കിയവർ സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ചു.
എറണാകുളം സ്വദേശിനിയായ ഭാവന രാധേഷ് എം.ബി.എ പൂർത്തിയാക്കിയശേഷം, ചെന്നെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ ജോലിയിൽ തൃപ്തയാകാതെ വന്നതോടെ പെറ്റ് ഗ്രൂമിംഗിലേക്ക് തിരിഞ്ഞു. ചെറുപ്പം മുതൽ നായ്ക്കളോടും പൂച്ചകളോടും ഇഷ്ടമുണ്ടായിരുന്നു. ഹൈദരാബാദിൽ നിന്ന് ഡോഗ് ഗ്രൂമിംഗ്, ബാംഗ്ലൂരിൽ നിന്ന് ക്യാറ്റ് ഗ്രൂമിംഗ്, യു.എസ്.എയിൽ നിന്ന് വെറ്ററിനറി അസിസ്റ്റന്റ് എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പഠിച്ചു. 2018-ൽ ആണ് എറണാകുളത്ത് ബൗ ഫാക്ടറി ആരംഭിച്ചത്. എട്ട് മാസമായി കോട്ടയത്ത് ആരംഭിച്ചിട്ട്. തിരുവനന്തപുരത്തും സെന്ററുണ്ട്. ഭർത്താവ് രാധേഷിനും മക്കളായ നന്ദിതയ്ക്കും നൈവേദ്യയ്ക്കും ഒപ്പം എറണാകുളത്ത് താമസം.
ഇതേക്കുറിച്ച് ഭാവന രാധേഷ് പറയുന്നു.
കൊണ്ടുവരുന്ന വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് നോക്കിയശേഷമാണ് ഒരുക്കുന്നത്. കണ്ണിന്റെ ചലനത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും ഇവരുടെ മൂഡ് മനസിലാക്കിയാൽ ഹാൻഡിലിംഗ് എളുപ്പമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |