കൊവിഡിന്റെ ഇടവേളകഴിഞ്ഞ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം( ഐ.എഫ്.എഫ്.കെ. ) വൻ ജനപങ്കാളിത്തവും മികച്ച സംഘാടനവും കൊണ്ട് ശ്രദ്ധേയമാവുകയാണ് .നാലുനാൾ മേള പിന്നിടുമ്പോൾ നല്ല സിനിമകൾ കാണാൻ എല്ലാ തിയേറ്ററുകളിലും വലിയ തിരക്കാണ്.ഇനി രണ്ട് ദിവസം കൂടി പ്രദർശനം തുടരും. മൂന്നാംനാൾ വെള്ളിയാഴ്ചയാണ് സമാപനം.ഐ.എഫ്.എഫ്.കെയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണചകോരം അന്ന് പ്രഖ്യാപിക്കും.അന്താരാഷ്ട്ര ജൂറിയിൽ പ്രശസ്ത ഇന്ത്യൻ സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയർമാൻ. അദ്ദേഹം ഇവിടെയെത്തിയിട്ടുണ്ട്.ജൂറിയിലെ വിദേശ പ്രതിനിധികൾ എല്ലാവരും ഓൺലൈനിലൂടെയാണ് വിധിയെഴുതുന്നത്.
മികച്ച ടീം വർക്ക്
രഞ്ജിത്ത് ചെയർമാനായും പ്രേംകുമാർ വൈസ് ചെയർമാനായും അജോയ് ചന്ദ്രൻ സെക്രട്ടറിയായും ബീനാപോൾ ആർട്ടിസ്റ്റിക് ഡയറക്ടറായുമുള്ള നേതൃത്വമാണ് ചലച്ചിത്രോത്സവം നയിക്കുന്നത്.
മേളയുടെ പ്രചരണാർത്ഥം പഴയകാല ചലച്ചിത്രകാരൻമാരുടെ ചിത്രങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ശിവന്റെ ഫോട്ടോ എക്സിബിഷനും അദ്ദേഹത്തെക്കുറിച്ച് കേരള മീഡിയ അക്കാഡമി നിർമ്മിച്ച് മകനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്ശിവൻ സംവിധാനം ചെയ്ത ശിവനയനം എന്ന ഡോക്യുമെന്ററിയും മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ മുഖ്യ ആകർഷണമാണ്.
സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണനാണ് അവിസ്മരണീയമാകും വിധം ഈ ചിത്രപ്രദർശനം ഒരുക്കുന്നതിന് ചുക്കാൻ പിടിച്ചത്.
റോയ് പി.തോമസിന്റെ കലാവിരുതും സഹായകമായി.എറണാകുളത്ത് റീജിണൽ ഫിലിം ഫെസ്റ്റിവലിലേക്കും ഈ പ്രദർശനം കൊണ്ടുപോകുന്ന കാര്യം ആലോചിക്കുമെന്ന് ചെയർമാൻ രഞ്ജിത് പറഞ്ഞു.കഴിഞ്ഞകാല ചലച്ചിത്രകാരൻമാരെ ഒാർമ്മിക്കുന്നത് ഇന്നത്തെ ചലച്ചിത്രപ്രവർത്തകരുടെ കടമയാണെന്നും ,ആ ഓർമ്മകൾ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചലച്ചിത്രോത്സവത്തിന് തന്റേതായ കൈയൊപ്പ് പതിപ്പിച്ചുവെന്നതിൽ രഞ്ജിത്തിന് അഭിമാനിക്കാം.നടി ഭാവനയെ ഉദ്ഘാടനവേദിയിൽ കൊണ്ടുവന്നതിലും കഴിഞ്ഞകാല ചലച്ചിത്രപ്രവർത്തകരെ അനുസ്മരിക്കുന്നതിലും ,അടുത്തിടെ വിടപറഞ്ഞവർക്ക് അഞ്ജലി അർപ്പിക്കുന്നതിലും മേള വിജയിച്ചിട്ടുണ്ട്.മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് അരവിന്ദന്റെ കുമ്മാട്ടിയുടെ റീസ്റ്റോർ ചെയ്ത പതിപ്പിന്റെ പ്രദർശനമായിരുന്നു.
അന്ന് ചകോരം നേടി, ഇന്ന്
ജൂറി അംഗമായി മാനിയ അക്ബാരി
2007 ലെ ഐ.എഫ്.എഫ്.കെയിൽ സുവർണചകോരം പങ്കിടുകയും മികച്ച സംവിധായകയ്ക്കുള്ള രജതചകോരം കരസ്ഥമാക്കുകയും ചെയ്ത ഇറാനിയൻ നടിയും ചലച്ചിത്രപ്രവർത്തകയുമായ മാനിയ അക്ബാരി ഇക്കുറി ജൂറി അംഗമാണ്. അന്ന് ടെൻ പ്ളസ് ഫോർ (10+4 ) എന്ന ചിതം സംവിധാനം ചെയ്തതിനാണ് മാനിയ അക്ബാരി ഈ അവാർഡുകൾ കരസ്ഥമാക്കിയത്.ജൂറി അംഗമാണെങ്കിലും മാനിയ കേരളത്തിലെത്തിയിട്ടില്ല. ഓൺലൈനിലാണ് ചിത്രങ്ങൾ കാണുന്നത്.
കിയരസ്താമിയുടെ നായിക
സിനിമയിൽ ജീവിതം പകർത്തി
ടെഹ്റാൻ ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദം നേടിയ മാനിയ ചിത്രകാരിയായും ഛായാഗ്രാഹകയായും അറിയപ്പെട്ടുതുടങ്ങിയപ്പോഴാണ് ടെൻ എന്ന ചിത്രത്തിൽ അഭിനയിക്കാനായി
പ്രശസ്ത സംവിധായകൻ അബ്ബാസ് കിയരസ്താമി ക്ഷണിച്ചത്.അതിൽ നായികയായി.ആ ചിത്രമെടുത്ത് നാലുവർഷം കഴിഞ്ഞ് ചിത്രീകരിച്ചതിനാലാണ് ടെൻ പ്ളസ് ഫോർ എന്ന് തന്റെ സിനിമയ്ക്ക് മാനിയയിലെ സംവിധായക പേരിട്ടത്.സിനിമയിലെ സ്ത്രീ കഥാപാത്രം കഴുത്തും കൈയും നഗ്നമായി പ്രദർശിപ്പിച്ചതിന്റെ പേരിൽ ടെൻ പ്ളസ് ഫോർ മാനിയയ്ക്ക് ജന്മനാടായ ഇറാനിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.സംവിധാനം ചെയ്ത ആദ്യ ചിത്രം 20 ഫിംഗേഴ്സിനും നാട്ടിൽ നിരോധനം നേരിട്ടു.സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള ഡയലോഗായിരുന്നു പ്രശ്നം.
ടെൻ പ്ളസ് ഫോറിൽ മാനിയയുടെ ജീവിതമാണ് ആവിഷ്ക്കരിച്ചത്.മാറിടത്തിലും അസ്ഥിയിലും ബാധിച്ചകാൻസർ ഭേദപ്പെട്ടപ്പോൾ തന്റെ അനുഭവം പ്രേക്ഷകർക്ക് സാന്ത്വനമായെങ്കിൽ എന്നു കരുതിയെടുത്തതാണെന്ന് അന്ന് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മാനിയ പറഞ്ഞു.മുഖ്യവേഷം ചിത്രത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഹോബി കേട്ട് റാം
പൊട്ടിച്ചിരിച്ചു
കേരളകൗമുദി ഫോട്ടോ എഡിറ്ററായിരിക്കെ അകാലത്തിൽ അന്തരിച്ച എസ്.എസ്.റാമുമൊത്താണ് അന്ന്മാനിയ അക്ബാരിയെ കണ്ടത്. റാം പകർത്തിയ ചിത്രമാണ് അഭിമുഖത്തിനൊപ്പം നൽകിയത്.എന്താണ് മാനിയയുടെ ഹോബി എന്നാരാഞ്ഞപ്പോൾ " വിവാഹം കഴിക്കുക,ഉപേക്ഷിക്കുക "എന്നാണെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മാനിയയുടെ മറുപടി.അന്ന് മാനിയ മൂന്ന് വിവാഹമോചനങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു.അത്കേട്ട് റാം പൊട്ടിച്ചിരിച്ചു. ടെൻ പ്ളസ് ഫോറിൽ ഏകമകൻ അമിൻ എന്ന പതിനഞ്ച് വയസുകാരനായ മകനും അഭിനയിച്ചു.പതിമ്മൂന്നാം വയസിൽ അച്ഛന്റെ അനുമതിയോടെയായിരുന്നു മാനിയയുടെ ആദ്യ വിവാഹം.അന്ന് കാണുമ്പോൾ ആമിർ പോരിയ എന്ന ഇറാനിയൻ ചലച്ചിത്ര നിരൂപകനായിരുന്നു ഭർത്താവ്.ആ ബന്ധം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു പറഞ്ഞത് .ഒരു പുരുഷനുമായുള്ള ബന്ധം നിലനിറുത്തുന്നത് സിനിമയെടുക്കുന്നതിനേക്കാൾ പ്രയാസമാണെന്നായിരുന്നു മാനിയ അന്ന് കമന്റടിച്ചത്.
മാനിയയുടെ അച്ഛൻ മോർത്തീസ് അക്ബാരി ഫിസിക്സ് പ്രൊഫസറായിരുന്നു.അച്ഛന്റെ ആരാധനാപാത്രമായിരുന്നു മേരിക്യൂറി.അവരുടെ മകളുടെ പേര് മാനിയയെന്നായിരുന്നു.തന്നെയും പഠിപ്പിച്ച് പ്രൊഫസറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.ഞാൻ വഴിതെറ്റി സിനിമയിലെത്തി.മാനിയ പറഞ്ഞു.പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.റാം പോയിട്ട് ഏഴു വർഷമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |