കുറച്ചുകാലമായി തന്നെ സദാ അലട്ടിക്കൊണ്ടിരിക്കുന്ന കയ്പേറിയ സത്യം ചെന്നിത്തല ഗാന്ധി രമേശ്ജി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞു. അദ്ദേഹം അങ്ങനെയാണ്. നിഷ്കളങ്കനും നിഷ്കാമിയുമാണ്. ഗാന്ധിജി വിദേശവസ്ത്രം ബഹിഷ്കരിക്കാൻ പറഞ്ഞ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഉടുത്ത വസ്ത്രം നിന്നനില്പിൽ അദ്ദേഹം ഊരിയെറിയുമായിരുന്നു. അപ്പുറത്തും ഇപ്പുറത്തും നോക്കില്ല. വരുംവരായ്കകൾ ചിന്തിക്കില്ല. അന്ന് ഗാന്ധിജി അത് പറഞ്ഞപ്പോൾ രമേശ്ജി ഇല്ലാതെ പോയി. ഒരു കണക്കിന് അതും നന്നായി!
ഏത് കയ്പേറിയ സത്യവും വിളിച്ചുപറയാനും ഏത് കടുത്ത വെല്ലുവിളിയും സധൈര്യം ഏറ്റെടുക്കാനും മുൻപന്തിയിൽ നിൽക്കുന്നയാളാണ് രമേശ്ജി. പാലക്കാട്ട് ചില അപ്രിയസത്യങ്ങൾ വിളിച്ചുപറയാൻ അദ്ദേഹം തയ്യാറായത് അതിനാലാണ്. കോൺഗ്രസിൽ സ്ഥാനമൊന്നുമില്ലെങ്കിൽ ഒരാളും മൈൻഡ് ചെയ്യില്ലെന്ന് രമേശ്ജി തുറന്നുപറഞ്ഞു. സ്വാനുഭവ വെളിച്ചത്തിലായതിനാൽ അതിലൊരു ആത്മകഥാംശമുണ്ടല്ലോ. എങ്ങനെ നടന്നയാളായിരുന്നു. തിരുവനന്തപുരത്ത് സർക്കാർ വണ്ടി, എസ്കോർട്ട്, ആന, അമ്പാരി അങ്ങനെയങ്ങനെ. ഇന്നിപ്പോൾ അതൊക്കെ വെറും ഓർമ്മകൾ. വടശ്ശേരി ദാമോദരൻജി സതീശന്റെ ചതിയാണെന്ന് ചിലരൊക്കെ പറയുന്നുണ്ടാകാം. രമേശ്ജി അങ്ങനെയൊരിക്കലും പറയില്ല.
കോൺഗ്രസിന്റെ ശത്രുക്കളെപ്പറ്റി ഓർത്തിട്ടേ രമേശ്ജിയുടെ മനസ്സ് വേദനിക്കാറുള്ളൂ. അല്ലാതെ സ്വന്തം ശത്രുവിനെ രമേശ്ജി ഗൗനിക്കാറില്ല. കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസിൽ തന്നെയാണെന്ന് രമേശ്ജി പറഞ്ഞത് അതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിക്കാനല്ല, തോല്പിക്കാനാണ് കോൺഗ്രസിൽ പലരും ശ്രമിച്ചത് എന്നദ്ദേഹം പറഞ്ഞു. ഒരു വർഷമായി നടത്തിയ ഖനന, മനന പ്രവൃത്തികൾക്ക് ശേഷമുള്ള കണ്ടെത്തലാണ്. കണ്ടെത്തൽ ഇപ്പോൾ തുറന്നുപറഞ്ഞെന്ന് മാത്രം.
പറച്ചിൽ കേട്ടിട്ട് ശത്രുനിഗ്രഹം അദ്ദേഹം ആഗ്രഹിക്കുന്നെന്ന് ആരും കരുതേണ്ട. അങ്ങനെ ശത്രുനിഗ്രഹം ആഗ്രഹിക്കുന്ന സങ്കുചിതമനസ്സിന് ഉടമയല്ല അദ്ദേഹം. ഇടത്തേ കവിളിൽ തല്ല് കിട്ടിയാൽ വലത്തേ കവിളും കാട്ടിക്കൊടുക്കുന്നയാളാണ്. ഈ സ്വഭാവം കാരണമാണ് വലതുപക്ഷമെന്ന് പിണറായി സഖാവും മറ്റും വിളിക്കുന്നത് .
കോൺഗ്രസിൽ സ്ഥാനമൊന്നും ഇപ്പോൾ അദ്ദേഹത്തിനില്ല. അതുകൊണ്ട് രാവിലെ എഴുന്നേൽക്കുന്നു, പ്രഭാതകൃത്യങ്ങൾ ചെയ്യുന്നു, കഴിക്കാൻ വേണ്ടി എന്തെങ്കിലും കഴിക്കുന്നു, നേരമിരുട്ടുമ്പോൾ രാമനാമം ജപിച്ച് കിടക്കുന്നു. ആരും മൈൻഡ് ചെയ്യുന്നില്ല. മുന്നിൽപ്പെട്ടാലും പലരും കണ്ടില്ലെന്ന് നടിച്ച് പോകുന്നു. ഭൂമിക്കൊരു ഭാരമല്ലാത്തതിനാൽ മാത്രം ഇങ്ങനെ കഴിഞ്ഞുകൂടുന്നു.
എന്തെങ്കിലുമൊക്കെ നാലാളുകൾ കാണാനും കേൾക്കാനും രമേശ്ജി ശ്രമിക്കാറുണ്ടെന്നത് നേരാണ്. ആർക്കും വേണ്ടാത്ത കെ-റെയിൽ എന്ന പേരിൽ അദ്ദേഹം പുസ്തകമെഴുതിയത് അങ്ങനെയാണ്. ആർക്കും വേണ്ടാത്ത ഞാൻ എന്ന പേരിൽ പുസ്തകമെഴുതാനാണ് അദ്ദേഹം ചിന്തിച്ചത്. ആർക്കും വേണ്ടാത്ത രമേശ്ജിയെക്കാളും വിപണിമൂല്യം കെ-റെയിലിനായതിനാൽ അദ്ദേഹം ആർക്കും വേണ്ടാത്ത കെ-റെയിൽ എന്ന തലക്കെട്ടിൽ പുസ്തകമെഴുതി എന്നേയുള്ളൂ.
എന്തുകൊണ്ട് കെ-റെയിൽ എന്നൊരു പുസ്തകം മാരാരിക്കുളം മോഡൽ തോമസ് ഐസക് എഴുതിയത് ഈയിടയ്ക്കാണ്. നിയമസഭയിൽ ആരോ അങ്ങനെയൊന്ന് പറഞ്ഞപ്പോഴാണ് രമേശ്ജി അക്കാര്യം മനസ്സിലാക്കിയത്. തൊട്ടുപിന്നാലെ രമേശ്ജി ആർക്കും വേണ്ടാത്ത കെ-റെയിൽ എന്ന പുസ്തകമെഴുതാൻ തുനിയുകയായിരുന്നു. പുസ്തകമെഴുതാൻ രമേശ്ജിക്ക് അല്ലെങ്കിലും നേരവും കാലവുമൊന്നും വേണ്ട. ആർക്കും വേണ്ടാത്ത കെ-റെയിലും ആർക്കും വേണ്ടാത്ത രമേശ്ജിയും ഒരുപോലെയാണോ എന്ന് ചോദിച്ചാൽ രമേശ്ജി ചിരിക്കുകയേയുള്ളൂ. നിർമ്മമമായ ചിരി എന്ന് പറയുന്നത് ഇതിനെയാണ്.
രമേശ്ജി ഗുരുവായൂരിൽ എല്ലാ മാസവും ഒന്നാം തീയതി തൊഴാൻ പോകാൻ തീരുമാനിച്ചിട്ടുണ്ട്. അത് കോൺഗ്രസിലെ ശത്രുക്കൾ കോൺഗ്രസിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തീരുമാനിച്ചതാണ്. ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും മറ്റും മൃദുഹിന്ദുത്വം പരീക്ഷിച്ചത് പോലെ രമേശ്ജി ഇവിടെ മൃദുഹിന്ദുത്വം പരീക്ഷിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. അത് വേറെ. ഇത് വേറെ. പണ്ട് ലീഡർ കരുണാകരൻജി ഗുരുവായൂരിൽ പോകുമായിരുന്നു. ലീഡറുടെ ശിഷ്യനായി ഇരുന്നിട്ടുള്ളതിനാൽ രമേശ്ജിയും പോകാൻ തീരുമാനിച്ചു. അത്രതന്നെ. എങ്ങനെയെങ്കിലും കോൺഗ്രസിൽ ഒരു സ്ഥാനം നേടിയെടുത്ത്, നാലാൾ തന്നെ മൈൻഡ് ചെയ്യണമെന്ന അത്യാഗ്രഹമൊന്നും രമേശ്ജി വച്ചുപുലർത്തുന്നില്ല. സ്ഥാനം കിട്ടി ആളുകൾ മൈൻഡ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നേയുള്ളൂ.
കോൺഗ്രസിൽ ഒരു രാജ്യസഭാ സീറ്റും ലക്ഷത്തിൽ ചില്വാനം ആളുകളുമുണ്ട്. ലക്ഷത്തിൽ ചില്വാനം ആളുകൾക്കും രാജ്യസഭാ സീറ്റ് കൊടുക്കണമെന്നാഗ്രഹിക്കുന്ന വിശാലമനസ്സാണ് കോൺഗ്രസിന്റേത്. പക്ഷേ സീറ്റ് ഒന്നേയുള്ളൂ എന്നതാണൊരു പ്രതിസന്ധി. ലക്ഷത്തിലൊരു ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് ചികഞ്ഞു കണ്ടെത്തിയത് അങ്ങനെയാണ്. പണ്ട് നെഹ്റു സ്വന്തം സെക്രട്ടറിയായിരുന്ന എം.ഒ. മത്തായിയെ രാജ്യസഭാ എം.പിയാക്കാൻ പറഞ്ഞപ്പോൾ നെഹ്റുവിന്റെ മുഖത്ത് നോക്കി പറ്റില്ലെന്ന് സി.കെ. ഗോവിന്ദൻനായർ പറഞ്ഞത് കേട്ടിട്ടുണ്ട്. അതുപോലെ ശ്രീനിവാസൻ കൃഷ്ണനെ എം.പിയാക്കാൻ പുതിയ ഹൈക്കമാൻഡ് പറഞ്ഞപ്പോൾ, പറ്റില്ലെന്ന് കുമ്പക്കുടി സുധാകർജി പറഞ്ഞിട്ടുണ്ടാകുമോ? കോൺഗ്രസായത് കൊണ്ട് ഒന്നും വിശ്വസിക്കാനും പറ്റില്ല. ഏതായാലും, പത്രിക കൊടുക്കാൻ ഇനിയും സമയം ബാക്കിയില്ലാത്തതിനാൽ ഇപ്പോഴെങ്കിലും ജെബി മേത്തറെ സ്ഥാനാർത്ഥിയാക്കാൻ പറ്റി. അതുമൊരു ഭാഗ്യമാണ്. ഇപ്പോഴെങ്കിലും സാധിച്ചല്ലോ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |