തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് സർവേക്കല്ല് നാട്ടുന്നതിനെതിരെ ജനങ്ങളിൽ നിന്നുയരുന്ന കടുത്ത പ്രതിഷേധം, എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിന് തലവേദനയായി. ശബരിമല യുവതീപ്രവേശന വിധിക്കു ശേഷമുണ്ടായതിന് സമാനസ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് ആശങ്ക.
പദ്ധതിക്ക് സ്ഥലമേറ്റെടുക്കലല്ല നടക്കുന്നതെന്ന സർക്കാർ വിശദീകരണം സമരക്കാർ കണക്കിലെടുക്കുന്നില്ല. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കുഞ്ഞിനു മുന്നിൽ വച്ച് യുവതിയെ പൊലീസ് വലിച്ചിഴച്ച സംഭവം സർക്കാരിന് പ്രതിച്ഛായാ നഷ്ടവും സമ്മാനിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിലപാട് കടുപ്പിച്ച് സി.പി.ഐയും ഇന്നലെ രംഗത്തെത്തി.
ജനമിളകിയതോടെ, ശബരിമല യുവതീപ്രവേശന വിധിയെ തുടക്കത്തിൽ അനുകൂലിച്ചവരടക്കം മലക്കം മറിഞ്ഞിരുന്നു. നാമജപ ഘോഷയാത്രയുൾപ്പെടെ നടത്തി സമരം കൊഴുപ്പിച്ച അവസ്ഥയുടെ ഏതാണ്ട് അതേ നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നാണ് സമീപദിവസങ്ങളിലെ സമരങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം തിരിച്ചുവരവിനുള്ള മികച്ച അവസരമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതും ഇതിന്റെ ഭാഗമാണ്. വീടിനു മുന്നിൽ കല്ലിടുമ്പോൾ സ്വാഭാവികമായി ആളുകളിലുയരുന്ന ആശങ്കകൾ സർക്കാരിനെതിരായ ജനവികാരം ശക്തിപ്പെടുത്തുമെന്നവർ കണക്കുകൂട്ടുന്നു.
ബോധവത്കരിക്കാൻ സി.പി.എം
സമരം രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണം ശക്തമാക്കിയാണ് സി.പി.എമ്മിന്റെ പ്രതിരോധം. പാർട്ടി കോൺഗ്രസിന് പിന്നാലെ, സംസ്ഥാനവ്യാപകമായി ജനങ്ങളെ ബോധവത്കരിക്കാനുതകുന്ന പ്രചാരണ പരിപാടികൾ സി.പി.എം ഏറ്റെടുക്കും. പദ്ധതിക്കായി ഭൂമിയേറ്റെടുത്താൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം സി.പി.എം ഉയർത്തുന്നുണ്ട്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നിവയുടെ കാര്യത്തിൽ നഷ്ടപരിഹാരത്തുക നൽകുന്നതിലുണ്ടായ കാര്യക്ഷമത തുടക്കത്തിൽ അവയെ എതിർത്തവരെയെല്ലാം പിന്തിരിപ്പിച്ചിരുന്നു. കീഴാറ്റൂരിലെ വയൽക്കിളികൾ സി.പി.എമ്മിനൊപ്പം സജീവമായതിനു സമാനമായ സ്ഥിതിയുണ്ടാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ശബരിമല വിഷയത്തിൽ വീടുവീടാന്തരം കയറി നടത്തിയ പ്രചാരണരീതി ഇവിടെയും അവലംബിക്കാനാണ് ആലോചന.
മുതലാക്കാൻ യു.ഡി.എഫും ബി.ജെ.പിയും
ശബരിമല വിഷയത്തിൽ നിന്ന് ഭിന്നമായി സർവേക്കല്ലിടൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്നതാണ് രാഷ്ട്രീയ വെല്ലുവിളി. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിയും പ്രക്ഷോഭത്തിന് എരിവേകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി ആക്രമണോത്സുക സമരമാർഗ്ഗത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സർക്കാർവിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്ന് യു.ഡി.എഫ് കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ട ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചെത്തിക്കാനുള്ള അവസരമായി മലബാർ മേഖലയിലടക്കം ഉയരുന്ന പ്രക്ഷോഭങ്ങളെ കാണുന്നു. ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ് പ്രാദേശിക നേതാവ് സമരഭൂമിയിലെത്തിയതിനെ സൂചിപ്പിച്ചാണെങ്കിലും, രണ്ടാം വിമോചനസമരത്തിന് നീക്കമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിൽവർലൈനിനെതിരായ ജനവികാരം മുതലാക്കാൻ ബി.ജെ.പിയും യുവമോർച്ചയും ശക്തമായ സമര,പ്രചരണ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |