ഇസ്ലാമബാദ്:പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പാർട്ടിയിൽ നിന്ന് കൂറുമാറിയവർ പിന്തുണയ്ക്കമെന്ന് ഉറപ്പായതോടെ അവരെ ആജീവനാന്തം അയോഗ്യരാക്കാനുള്ള സാധ്യത തേടി ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ( പി.ടി.ഐ ) സുപ്രീം കോടതിയെ സമീപിച്ചു.
സ്വന്തം പാർട്ടിയിലെ ഒരു ഡസനിലേറെപ്പേർ കൂറു മാറിയതോടെ കേവലഭൂരിപക്ഷത്തിനാവശ്യമായ 172 വോട്ടുകൾ കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം.
ഇത്തരത്തിൽ ഇവരെ അയോഗ്യരാക്കാൻ കഴിയുമോ, അവരുടെ വോട്ടുകൾ അസാധുവായി പരിഗണിക്കാനാവുമോ, വോട്ടെണ്ണലിൽ അതും ഉൾപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതിയുടെ ഉപദേശം തേടിയതെന്ന് അറ്റോണി ജനറൽ ഖാലിദ് ജാവേദ് ഖാൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.
പാക് നിയമം അനുസരിച്ച് കൂറുമാറി വോട്ടുചെയ്താലും അത് സാധുവായിരിക്കും.എന്നാൽ, അംഗത്വം നഷ്ടപ്പെടും. വീണ്ടും അംഗമാകാൻ കഴിയും.അവർ ഇപ്പോഴേ കൂറുമാറിയതിനാൽ വോട്ടെടുപ്പിന് മുമ്പ് ആ നിയമം ബാധകമാക്കാനുള്ള വഴിയാണ് ഇമ്രാൻ തേടുന്നത്. ആജീവനാന്തം വിലക്ക് കല്പിക്കുമെന്ന സാഹചര്യം വന്നാൽ,കൂറുമാറിയവർ തിരിച്ചെത്തുമെന്നും ഇമ്രാൻ കരുതുന്നു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ പാസാകാൻ സാദ്ധ്യത തെളിഞ്ഞതോടെ ഇമ്രാൻ ഖാനോട് സ്ഥാനമൊഴിയാൻ സൈന്യം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇന്നും നാളെയും ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സിയുടെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഇസ്ലാമാബാദിൽ നടക്കുന്നുണ്ട്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 25ന് രാവിലെ 11ന് പാക് പാർലമെന്റ് സമ്മേളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |