മഡ്ഗാവ്: കഴിഞ്ഞ രാത്രി നടന്ന ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിൽ തന്റെ ടീം വിജയിച്ചെങ്കിലും, ആ കളി കാണാനുള്ള യാത്രയിൽ വിധി കവർന്ന തന്റെ കൂട്ടുകാരെയോർത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു ഹൈദരാബാദ് എഫ്.സിയുടെ മലയാളി താരം അബ്ദുൽ റബീഹ്. ഗോവയിലേക്കുള്ള യാത്രാമദ്ധ്യേ ബൈക്കപകടത്തിലാണ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് ഷിബിലും ജംഷീർ മുഹമ്മദും മരിച്ചത്. തന്റെ പിതൃസഹോദര പുത്രൻ കൂടിയായ ഷിബിൽ ഉൾപ്പടെയുള്ള ഏഴംഗ സംഘത്തിന് കളികാണാനായി ടിക്കറ്റ് സംഘടിപ്പിച്ചു നൽകിയത് റബീഹായിരുന്നു. റബീഹിന്റെ ബൈക്കിലാണ് ഷിബിലും ജംഷീറും യാത്രതിരിച്ചതും.
വിജയത്തിനുശേഷം സഹതാരങ്ങളുടെ ആഹ്ളാദപ്രകടനത്തിൽ നിന്ന് മാറിനിന്ന റബീഹ് തന്റെ പ്രിയപ്പെട്ടവരുടെ പേരെഴുതിച്ചേർത്ത ജഴ്സിയുമായി ട്രോഫിക്കൊപ്പം എടുത്ത ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. കിരീടം അവർക്കായി സമർപ്പിക്കുകയും ചെയ്തു.സ്വന്തം ജഴ്‌സിയിൽ ഷിബിൽ എന്നെഴുതിച്ചേർത്ത റബീഹ്, ജംഷീർ എന്നെഴുതിയ മറ്റൊരു ജഴ്‌സിയും കൈയിൽ പിടിച്ചിരുന്നു. റബീഹിന്റെ ജന്മനാടായ ഒതുക്കുങ്ങലിൽ നിന്ന് ഒരു കാറിലും ബൈക്കിലുമായാണ് ഏഴംഗസംഘം ഗോവയ്ക്ക് പുറപ്പെട്ടത്. കാറിൽ സ്ഥലമില്ലാത്തതിനാലാണ് റബീഹിന്റെ ബൈക്കും കൂടിയെടുത്തത്. ഇടയ്ക്കിടെ പെയ്ത മഴയത്ത് പലയിടത്തും കയറിനിൽക്കേണ്ടിവന്നു. ഉദുമ പള്ളത്തിനടുത്തുവച്ചാണ് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഈ സമയം കാറിലുണ്ടായിരുന്നവർ കർണാടക അതിർത്തി കടന്നിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹങ്ങൾ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |