ന്യൂഡൽഹി: ചെറുപ്പത്തിൽ മുദ്രാവാക്യം വിളിച്ചതിനും മറ്റും രജിസ്റ്റർ ചെയ്യപ്പെട്ട പെറ്റി കേസുകൾ വെളിപ്പെടുത്താത്തത് ഉദ്യോഗാർത്ഥിയുടെ തസ്‌തികയ്ക്ക് അയോഗ്യതയാകില്ലെന്ന് വ്യക്തമായാൽ തൊഴിലുടമയ്ക്ക് അവഗണിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. അതേസമയം ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേരിലുള്ള കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തൊഴിലുടമയെ അറിയിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ്.ഒാക്ക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തീർപ്പായ ജുവനൈൽ കേസിന്റെ പേരിൽ റെയിൽവേ സുരക്ഷാ സേനയിലെ ജോലി റദ്ദാക്കിയതിനെതിരെ ഉദ്യോഗാർത്ഥി സമർപ്പിച്ച ഹർജിയിലാണ് വിധി. പെറ്റി കേസുകൾ ജോലിയുടെ പ്രകൃതം, ചുമതല തുടങ്ങിയ ഘടകങ്ങൾ നോക്കി അവഗണിക്കാവുന്നതാണ്. എന്നാൽ ജോലിക്ക് കയറും മുമ്പും പിമ്പും തീർപ്പായത് അടക്കം കേസുകളുടെ വിവരങ്ങൾ, അറസ്റ്റ്, തുടരുന്ന ക്രിമിനൽ കേസുകൾ എന്നിവ തൊഴിലുടമയിൽ നിന്ന് മൂടിവയ്‌ക്കാൻ പാടില്ല. കുറ്റകൃത്യങ്ങൾ ഗൗരവതരമെങ്കിൽ ഉദ്യോഗാർത്ഥിയെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. കേസുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ആളിന്റെ ചരിത്രം പരിശോധിച്ച് ജോലിക്ക് യോഗ്യനാണോ എന്നും തീരുമാനിക്കാം. കേസുകൾ സംബന്ധിച്ച് തെറ്റായ വിവരം നൽകി ജോലിക്കു കയറിയ ആൾക്കെതിരെ നടപടിയെടുക്കും മുൻപ് വകുപ്പ് തല അന്വേഷണം നടത്തണമെന്നും വിധിയിൽ പറയുന്നു.
ചെറുപ്രായത്തിലെ പിഴവല്ലേ,
ജോലി നൽകാം
12-ാം വയസിൽ ജാതി സർട്ടിഫിക്കറ്റ് തിരുത്തിയതിന് 1997 ഒക്‌ടോബറിൽ രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിൽ തെളിവില്ലാത്തതിന്റെ പേരിൽ ഹർജിക്കാരനെ 2001 ഡിസംബറിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കേസ് വിവരങ്ങൾ ജോലി അപേക്ഷയിൽ മറച്ചുവച്ചത് ചൂണ്ടിക്കാട്ടി 2015 ഫെബ്രുവരിയിൽ നിയമന ഉത്തരവ് റദ്ദാക്കി. കേസ് മറച്ചു വച്ചത് തെറ്റാണെന്ന് ശരിവച്ച കോടതി ചെറുപ്രായത്തിൽ സംഭവിച്ച പിഴവും കേസ് തീർപ്പായതും കണക്കിലെടുത്ത് ഹർജിക്കാരനെ ഒരു മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |