കണ്ണൂർ: ഒരുകോടി വിലവരുന്ന മയക്കുമരുന്ന് കണ്ണൂരിൽ പിടികൂടിയ സംഭവത്തിൽ അന്താരാഷ്ട്രറാക്കറ്റിന് ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരിൽ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘം മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരനായ നൈജീരിയൻ യുവാവിനെ കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ കണ്ണൂർ തെക്കിബസാർ നിസാമിന് അതീവമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം. എ നൽകിയത് ഈ നൈജീരിയൻ സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈയാളെ കസ്റ്റഡിയിലെടുത്തത്.
നിസാമിന്റെ ഫോൺ സൈബർ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായത്. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി അന്വേഷണ സംഘം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശ പ്രകാരം ബെംഗളൂരിലേക്ക്തിരിച്ചത്. കസ്റ്റഡിയിലായ നൈജീരിയൻ പൗരൻ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ണൂരിലേക്ക് എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തും.
ജനീസ് ഇപ്പോഴും വലയ്ക്ക് പുറത്ത്
കേസിലെ മറ്റൊരു പ്രതിയായ ജനീസിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾ കർണാടകയിലോ മഹാരാഷ്ട്രയിലോ കടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ മയക്കുമരുന്ന് വിപണനവുമായി ബന്ധമുള്ള ജനീസാണ് കണ്ണൂർ മയക്കുമരുന്ന് കേസിന്റെ ചുക്കാൻ പിടിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ബംഗളൂരുവിൽ ഇയാളുടെ ഒളിത്താവളം കണ്ടെത്തിയെങ്കിലും ജനീസ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ച് ഏഴിന് കണ്ണൂർ നഗരത്തിലെ പാർസൽ ഓഫീസിൽ ബംഗ്‌ളൂരിൽ നിന്നും ടൂറിസ്റ്റുബസുവഴിയാണ് തുണിത്തരങ്ങളുടെ പെട്ടിക്കുള്ളിലാക്കി എം.ഡി. എം. എ ഉൾപ്പെടെ മാരകമയക്കുമരുന്ന് എത്തിച്ചത്. കാപ്പാട് സി..പി. സ്‌റ്റോർ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്‌സൽ(35) ഭാര്യ ബൾക്കിസ്(28) എന്നിവരാണ് അന്ന് പിടിയിലായത്.
എം.ഡി.എം.എ നൈജീരിയൻ ടച്ച്
ന്യൂജനറേഷൻ സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എ നിർമ്മിക്കുന്നത് നൈജീരിയൻ സ്വദേശികളാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇതിന്റെ വിൽപന നടത്തുന്നതിനായി വൻ റാക്കറ്റു തന്നെപ്രവർത്തിക്കുന്നുണ്ട്. ചില തീവ്രവാദസംഘടനകളും ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ലഹരിക്കടത്തിൽ സജീവമായി ഏർപ്പെടുന്നുണ്ട്. നൈജീരിയയിൽ സുലഭമായ ഈ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നത് സാഹസമാണെന്നതിനാൽ നൈജീരിയൻ സ്വദേശികൾ ടൂറിസ്റ്റ് വിസയിൽ വന്ന് രഹസ്യകേന്ദ്രങ്ങളിൽ നിന്നും ഇവർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഭീമമായ വിപണിവിലയുള്ള കൊക്കൈയ്ൻ, ഹാഷിഷ്, ബ്രൗൺഷുഗർ എന്നിവയും ഇവർ നിർമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |