ആധുനിക കാലത്ത് പ്രചാരണം കൂടാതെ ഒന്നും സാദ്ധ്യമല്ല. ആരും വെറുതെയല്ല പ്രചാരണം നടത്തുന്നത്. ബിസിനസ് സംരംഭകരായാലും വ്യാപാര സ്ഥാപനങ്ങളായാലും എന്തിന് രാഷ്ട്രീയ കക്ഷികളായാലും പ്രചാരണം നടത്തുന്നതുകൊണ്ട് അവർക്ക് സാമ്പത്തികമായും സാമൂഹികമായും പലതലത്തിലുള്ള നേട്ടങ്ങളും പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്. അത് ഒരു സുപ്രഭാതത്തിൽ ആർക്കും വേണ്ടെന്ന് വയ്ക്കാനോ നിറുത്തലാക്കാനോ കഴിയില്ല. അതേസമയം പൊതുസ്ഥലങ്ങളിൽ പ്രചാരണം നടത്തുന്നതിന് പോസ്റ്ററുകളും ബോർഡുകളും കൊടിമരങ്ങളും മറ്റും സ്ഥാപിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. തോന്നിയതുപോലെ കാഴ്ച മറച്ചുകൊണ്ട് ദേശീയപാതകളുടെ ഇരുവശങ്ങളിലും മീഡിയനിൽ പോലും കൊടികളും തോരണങ്ങളും ബോർഡുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിന് ആദ്യം വേണ്ടത് സർക്കാരും തദ്ദേശസ്ഥാപനങ്ങളും പ്രചാരണം നടത്തേണ്ട ഇടങ്ങളും ബോർഡുകളും പ്രദാനം ചെയ്യുക എന്നതാണ്. അല്ലാതെ തോന്നിയ സ്ഥലത്തെല്ലാം ബോർഡുകൾ തൂക്കാം എന്ന ഇന്നത്തെ രീതി വാഹനങ്ങളുടെ എണ്ണവും മറ്റും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഒരു കാരണവശാലും ആശ്വാസകരമല്ല. വിദേശ രാജ്യങ്ങളിൽ പ്രചാരണം നടത്താൻ പ്രത്യേക സ്ഥലങ്ങളും മറ്റും അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിൽ മാത്രമേ പോസ്റ്ററുകൾ പ്രദർശിപ്പിക്കാവൂ. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചാൽ കനത്ത തുക ഫൈനായി നൽകേണ്ടിവരും. തൊട്ടതിനും പിടിച്ചതിനും ഫൈൻ ചാർത്തുന്ന നമ്മുടെ നാട്ടിൽ പക്ഷേ റോഡും മറ്റും കൈയേറി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആരും ഫൈനടിക്കാൻ മുതിരാറില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ മാർഗങ്ങളും രീതികളും മാറ്റിയേ മതിയാകൂ. സമ്മേളന തീയതികളും മറ്റും കഴിഞ്ഞ് ബോർഡുകളും പോസ്റ്ററുകളും മാറ്റാനുള്ള ചുമതലയും അത് സ്ഥാപിക്കുന്നവർക്കുണ്ട്. ഇതാരും കാര്യമായി പാലിക്കാറില്ല. അതിനാൽ പൊതുസ്ഥലങ്ങളിലെ പ്രചാരണത്തിന് ചില മാർഗനിർദ്ദേശങ്ങളും നിയമങ്ങളും ആവശ്യമാണ്.
പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രി ഓൺലൈനായി സർവകക്ഷിയോഗം കൂടി. ഇതിൽ പൊതുവെ ഉയർന്ന അഭിപ്രായം നിയന്ത്രണമാവാം നിരോധനം പാടില്ല എന്നതാണ്. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചതിന് ശേഷം മാത്രമേ സർക്കാർ ഇതുപോലുള്ള കാര്യങ്ങളിൽ സത്യവാങ്‌മൂലം നൽകാവൂ. അപ്പോഴേ അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകൂ. നിയമങ്ങൾ വെറുതേ വന്നാൽ മാത്രം പോരാ കർശനമായി നടപ്പാക്കപ്പെടുമെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുകയും വേണം. എങ്കിൽ മാത്രമേ പാതയോരങ്ങളിലെ പ്രചാരണത്തിന് ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള പരിഹാരം ഉണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |