തിരുവനന്തപുരം: എം.ഡി.എം.എയും കഞ്ചാവും കടത്തിയ മുഖ്യപ്രതി പൊലീസ് പിടികൂടി. തിരുവല്ലം മേനിലം പാലറകുന്ന് വീട്ടിൽ അനൂപിനെയാണ് (25) സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് രണ്ട് പ്രതികളായ കിരൺകുമാർ (24), ആനന്ദ് രാജ് (23) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
ഫെബ്രുവരി 15നാണ് ഓട്ടോറിക്ഷയിൽ 25 ഗ്രാം എം.ഡി.എം.എയുമായെത്തിയ സംഘത്തെ തിരുമല വിജയമോഹിനി മില്ലിന് സമീപത്തു നിന്ന് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് മയക്കുമരുന്ന് നിയമപ്രകാരം വാണിജ്യ അളവാണ്. ഓട്ടോറിക്ഷ തടഞ്ഞുനിറുത്തിയ പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ രണ്ടു പേരെ ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടിയെങ്കിലും മൂന്നാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് ഈ കേസിലെ ഒന്നാം പ്രതി. ബംഗളൂരുവിൽ നിന്നും മറ്റും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അനൂപ്.
ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കടലൂർ, ഊട്ടി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി വ്യാജ പേരുകളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെക്കുറിച്ച് പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |