തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ സിനിമ ആസ്വാദകർ തേടിപ്പിടിച്ച് പോകുന്ന രണ്ട് ജാപ്പനീസ് സിനിമകളാണ് ഡ്രൈവ് മൈ കാറും വീൽ ഒഫ് ഫോർച്ച്യൂൺ ആൻഡ് ഫാന്റസിയും. കുറച്ച് വർഷങ്ങളായി ചലച്ചിത്രമേളയുടെ പ്രിയങ്കരനായി മാറിയ റ്യുസുക് ഹമാഗുച്ചിയാണ് ഇരു സിനിമകളുടേയും സംവിധായകൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ചിത്രങ്ങളുടെ പ്രമേയം വളരെ വ്യത്യസ്തമാണ്.
ഹരുകി മുറകാമിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത 'ഡ്രൈവ് മൈ കാറി'ൽ പ്രണയവും വഞ്ചനയും കടത്തിവിട്ട് ആഖ്യാനത്തെ അപ്രതീക്ഷിത ദിശകളിലേക്ക് വളച്ചൊടിക്കുന്നു. ഒരു സംവിധായകന്റെയും ടെലിവിഷൻ എഴുത്തുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയുടേയും കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഓസ്കാർ നാമനിർദ്ദേശവും കാൻ പുരസ്കാരവും ചിത്രം നേടിയിരുന്നു.
മൂന്നു ചെറു സിനിമകൾ ചേർന്നതാണ് 'വീൽ ഓഫ് ഫോർച്ച്യൂൺ ആൻഡ് ഫാന്റസി'.
മൂന്ന് കഥകളും സങ്കീർണ്ണതകൾ നിറഞ്ഞതുമാണ്.
സുഹൃത്തിന്റെ പ്രണയ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീ, അപമാനിതനായ ഒരു വിദ്യാർത്ഥിനി തന്റെ പ്രൊഫസറോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നത്, എല്ലാ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും പരാജയപ്പെട്ട ഒരു ലോകത്ത് രണ്ട് മുൻ സഹപാഠികൾ വീണ്ടും ബന്ധപ്പെടുന്നത്, ഇവയാണ് ചെറുസിനിമകളുടെ ഇതിവൃത്തം. ഓരോന്നും പ്രക്ഷകരുടെ ത്രികോണപ്രണയ പ്രതീക്ഷകളെ അട്ടിമറിക്കുന്നതുമാണ്.
സ്വന്തം സിനിമ കാണാൻ
സംവിധായകൻ തറയിൽ
മത്സര വിഭാഗത്തിലെ തമിഴ് ചിത്രം കൂഴങ്ങളുടെ പ്രദർശനത്തിന് മുമ്പ്സിനിമയിലെ അണിയറ പ്രവർത്തരെ പരിചയപ്പെടുത്താൻ സ്ക്രീനിനു മുന്നിലെ വേദിയിലേക്ക് ക്ഷണിച്ചു. സംവിധായകൻ പി.എസ്. വിനോദ് രാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ പിൻനിരയിലെ ഇരിപ്പിടത്തിൽ നിന്നു വേദിയിലെത്തി. കൈയ്യടി നേടി തിരിച്ച് എത്തിയപ്പോൾ അവിടെ ഡെലിഗേറ്റുകൾ ഇരിക്കുന്നു! അവരോട് എണീക്കാൻ പറഞ്ഞാൽ എന്താകും പ്രതികരണമെന്ന് വനിതാ വോളന്റിയർമാർക്കറിയാം. അവർ നിസംഗരായി.
ഒന്നിനും കാത്തുനിൽക്കാതെ സിനിമാ പ്രവർത്തകർ നിലത്തിരുന്നു. പിന്നാലെ, തീയേറ്ററിലേക്ക് ഇടിച്ചു കയറി വന്നവരും നിലത്തിരുന്നു. എന്നിട്ടും കുറെ പേർക്ക് തീയേറ്ററിൽ പ്രവേശിക്കാനാവാതെ തിരിച്ചു പോകേണ്ടി വന്നു. നമ്മുടെ ചലച്ചിത്രമേളയുടെ ജനകീയത എന്നു പറയുന്നത് ഇങ്ങനെ സിനിമ കാണുന്നതു കൂടിയാണ്. അല്ലാതെ ഗോവൻ ശൈലിയല്ല. ആയിരം രൂപ ടിക്കറ്റെടുത്ത് മേള കാണാനെത്തുന്നവരെ തിരച്ചയക്കുന്ന പരിപാടി എന്തായാലും ഫൗളാണ്.
വർഷങ്ങൾക്ക് മുമ്പൊരു മേളയിൽ ഒരു മലയാളി സംവിധായകൻ തീയേറ്ററിലേക്ക് കയറിയപ്പോൾ സീറ്റില്ല! തറയിലും ഡെലിഗേറ്റുകൾ ഇരിക്കുന്നു. ആ സംവിധായകൻ കോപംകൊണ്ടു വിറച്ചത് ചുമ്മാ ഓർമ്മിച്ചു പോകുന്നു!
'ഹവ മറിയം അയിഷ'
ആദ്യ പ്രദർശനം ഇന്ന്
തിരുവനന്തപുരം: യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗർഭിണികളായ മൂന്നു സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ 'ഹവ മറിയം അയിഷ'യുടെ ചലച്ചിത്ര മേളയിലെ ആദ്യ പ്രദർശനം ഇന്നു നടക്കും. രാത്രി 7 ന് ന്യൂ തിയേറ്ററിലെ സ്ക്രീൻ ഒന്നിലാണ് പ്രദർശനം. സഹ്റാ കരീമിയാണ് സംവിധായിക. തസ്വീർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |