തിരുവനന്തപുരം: സിൽവർ ലൈനിന് എതിരായ ജനകീയസമരത്തെ വർഗീയവത്കരിച്ച് അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
വിറളി പൂണ്ട സർക്കാർ ഏത് ഹീനതന്ത്രം പയറ്റിയും സമരം അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും തെരുവിൽ കൈകാര്യം ചെയ്യാൻ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നൽകി. മുഖ്യമന്ത്രി അനാവശ്യ ധാർഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം. ജീവിക്കാനായി പോരാടുന്ന സാധാരണ ജനങ്ങളെ ജയിലിലടയ്ക്കാനാണ് തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും.
ഇരുവശങ്ങളിലും ബഫർ സോണില്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോൾ അതിനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കെ-റെയിൽ എം.ഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിൽ നിന്ന് 5 മീറ്റർ വരെ ഒരു നിർമ്മാണപ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റർ വരെയുള്ള നിർമ്മാണത്തിന് അനുമതി വേണമെന്നും പറയുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ആർക്കുവേണ്ടിയാണ് മുഖ്യമന്ത്രി കർക്കശ നിലപാടെടുക്കുന്നതെന്ന് സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |