മലമ്പുഴയിലെ കുടിവെള്ള വിതരണ പ്ലാന്റിന്റെ ജോലി അന്തിമഘട്ടത്തിൽ
പാലക്കാട്: കടുത്തവേനലിൽ നഗരത്തിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കുടിവെള്ള വിതരണ പ്ലാന്റ് പ്രവർത്തനക്ഷമാകുന്നു. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലമ്പുഴ ഐ.ടി.ഐയ്ക്കു സമീപം നിർമ്മിച്ച 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതോടെ നഗരത്തിലെ നിലവിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. നിലവിൽ വേനൽ കടുത്തതോടെ നഗരത്തിലെ പലഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെണ്ണക്കര, മാട്ടുമന്ത, ശേഖരീപുരം എന്നിവിടങ്ങളിലെല്ലാം കുടിവെള്ളം കൃത്യമായി എത്താത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പ്രവർത്തനങ്ങളാണ് മിക്കയിടങ്ങളിലും കുടിവെള്ളം തടസപ്പെടാൻ കാരണം.
നിലവിൽ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനായി മൂന്ന് ശുദ്ധീകരണ പ്ലാന്റുകളാണുള്ളത്. 12 ദശലക്ഷത്തിന്റെ രണ്ട് പ്ലാന്റും ഒമ്പത് ദശലക്ഷത്തിന്റെ ഒരു പ്ലാന്റും. ഇതിനു പുറമെയാണ് നിലവിൽ 45 ദശലക്ഷത്തിന്റെ പുതിയ പ്ലാന്റ് കൂടി നഗരസഭ നിർമ്മിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിക്കാണ് പ്ലാന്റിന്റെ നിർമ്മാണ ചുമതല.
മലമ്പുഴ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്നും ശുദ്ധജലം മാട്ടുമന്ത, കൽമണ്ഡപം, മൂത്താന്തറ സംഭരണികളിലെത്തിച്ചാണ് വെള്ളത്തിന്റെ വിതരണം. ടാങ്കുകളിൽ വെള്ളം പൂർണതോതിൽ നിറച്ചാൽ മാത്രമേ ഉയർന്ന പ്രദേശങ്ങളിലടക്കം വെള്ളം എത്തിക്കാനാകൂ. നിലവിലെ സഹാചര്യത്തിൽ ടാങ്കുകളിൽ വെള്ളം മതിയായ രീതിയിൽ എത്താത്തതാണ് ജലവിതരണത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരമായാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ നവംബറിൽ പ്ലാന്റ് കമ്മീഷൻ ചെയ്യാനിരുന്നത് നീണ്ടുപോകുകയായിരുന്നു. അടുത്തമാസം കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
ഇ.കൃഷ്ണദാസ്, വൈസ് ചെയർമാൻ, പാലക്കാട് നഗരസഭ.
നിലവിൽ പ്ലാന്റിന്റെ 95 ശതമാനം പണികളും പൂർത്തിയായി. കഴിഞ്ഞദിവസം മുതൽ ട്രയൽറൺ പ്രവർത്തനവും ആരംഭിച്ചു. ബാക്കിയുള്ള പ്രവൃത്തികൾകൂടി ഉടൻ പൂർത്തിയാക്കി അടുത്തമാസം പ്ലാന്റ് പ്രവർത്തനക്ഷമാക്കും.
രാജഗോപാൽ, സൂപ്രണ്ടിംഗ് എൻജിനീയർ, ജില്ലാ വാട്ടർ അതോറിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |