കോഴിക്കോട് : വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യവുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതി പ്രിയമേറുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന 4000ത്തിലധികം വിദ്യാർത്ഥികൾ ഇതിനകം പദ്ധതിയുടെ ഭാഗമായി. വിദ്യാനിധി അക്കൗണ്ടെടുത്തവർക്ക് കേരള ബാങ്ക് നൽകിയ സമ്പാദ്യ കുടുക്കകൾ നിറഞ്ഞതോടെ പണവുമായി കുട്ടികൾ ശാഖകളിൽ എത്തി തുടങ്ങി. കാലിക്കറ്റ് മെയിൻ ശാഖയിൽ അക്കൗണ്ടെടുത്ത ദിയ ഫാത്തിമയുടെയും ആയിഷ നജയുടേയും സമ്പാദ്യ കുടുക്കകൾ ഡെപ്യൂട്ടി ജനറൽ മാനേജർ ഐ.കെ. വിജയൻ, അക്കൗണ്ട്‌സ് വിഭാഗം സീനിയർ മാനേജർ പി.കെ. ശശീന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വിദ്യാനിധി നിക്ഷേപ പദ്ധതിയിലൂടെ മൂവായിരത്തോളം രൂപ സമ്പാദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ദിയയും നജയും. കുടുക്കകളിലുണ്ടായിരുന്ന സമ്പാദ്യം എണ്ണി തിട്ടപ്പെടുത്തി അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷമാണ് സമ്പാദ്യ കുടുക്കയുമായി ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. നിക്ഷേപ സ്വീകരണ പരിപാടികൾക്ക് ശാഖാ സീനിയർ മാനേജർ കെ. ബൈജു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |