തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായുള്ള കല്ലിടലുമായി മുന്നോട്ടുപോവുമെന്നും പ്രതിഷേധക്കാർ കല്ല് പിഴുതുമാറ്റിയ സ്ഥലങ്ങളിൽ പകരം കല്ലിടുമെന്നും കെ-റെയിൽ എം.ഡി വി. അജിത്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ കല്ലിടൽ നിറുത്തില്ല. ഭൂമിയേറ്റെടുക്കാനല്ല സാമൂഹികാഘാത പഠനത്തിനാണ് ഇപ്പോൾ കല്ലിടുന്നത്. തങ്ങളുടെ ഭൂമിയെ ബാധിക്കുമോയെന്ന് ജനങ്ങൾക്ക് അറിയാനാണ് കല്ലിടുന്നത്. പദ്ധതിക്ക് ആവശ്യമായി കണ്ടെത്തിയ സ്ഥലത്ത് സർവേ അതിരടയാളം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ആരുടെയും ഭൂമിയും സ്വത്തും ഇപ്പോൾ ഏറ്റെടുക്കില്ല. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക കൈമാറിയ ശേഷമേ ഭൂമിയേറ്റെടുക്കൂ. നഷ്ടപരിഹാരം പണമായി വേണ്ടാത്തവർക്ക് ബോണ്ട് നൽകും. ഇതിന് പലിശ ലഭിക്കും. കല്ലിടൽ രണ്ടുമാസം കൊണ്ട് പൂർത്തിയാക്കും.
കല്ലിടൽ പൂർത്തിയായ ശേഷം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായമറിയാൻ ഹിയറിംഗ് നടത്തും. മൂന്നുമാസം കൊണ്ട് സാമൂഹികാഘാത പഠനം പൂർത്തിയാക്കി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കും. രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പുനരധിവാസ വിദഗ്ദ്ധർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങിയ സമിതി സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്തും. സമിതിയുടെ ശുപാർശ കൂടി പരിഗണിച്ചായിരിക്കും ഭൂമിയേറ്റെടുക്കൽ ഉത്തരവിറക്കുക. സാമൂഹികാഘാതം ഏറ്റവും കുറഞ്ഞ തോതിലാണെന്ന് ഉറപ്പുവരുത്തും. ഭൂമി നൽകുന്നവർക്ക് നഷ്ടപരിഹാരവും സുതാര്യതയും പുനരധിവാസവും ഉറപ്പാക്കും.
ബഫർസോണിലടക്കം ഒഴിപ്പിക്കപ്പെടുന്ന എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കും. ഏറ്റെടുത്ത ഭൂമിയുടെ ബാക്കി ഉടമസ്ഥർക്ക് ആവശ്യമില്ലെങ്കിൽ കെ-റെയിൽ ഏറ്റെടുക്കും. ഭൂമി വിട്ടുനൽകാത്തവർക്കെതിരെ സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിക്കും. നഷ്ടപരിഹാരം നൽകാതെ ഭൂമിയേറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും എം.ഡി പറഞ്ഞു.
പദ്ധതിക്ക് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കല്ലിടലുമായി മുന്നോട്ടുപോവുന്നത്. ഹൈക്കോടതിയും അനുമതി നൽകിയിട്ടുമുണ്ട്. പദ്ധതി വൈകിയാൽ പ്രതിവർഷം 3500കോടിയുടെ അധികചെലവുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |