ന്യൂഡൽഹി : ഉത്തരാഖണ്ഡ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മിന്നും ജയം സമ്മാനിച്ച പുഷ്‌കർ സിങ് ധാമിയെയും പ്രമോദ് സാവന്തിനെയും കൈവിടാതെ ബി.ജെ.പി നേതൃത്വം. ഇരുസംസ്ഥാനങ്ങളിലും നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം ഗോവയിൽ സാവന്തിനെയും ഉത്തരാഖണ്ഡിൽ ധാമിയെയും നിയമകക്ഷി നേതാവായി തിരഞ്ഞെടുത്തു. പനാജിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബി.ജെ.പി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമർ, എൽ.മുരുകൻ, തിരഞ്ഞെടുപ്പ് ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ രണ്ടാമത് ഒരവസരം കൂടി നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. ഗോവയിലെ ജനങ്ങൾക്കായി തനിക്ക് സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ച് സാവന്ത് ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നും ജയം സമ്മാനിച്ച പുഷ്‌കർ സിങ് ധാമി രണ്ടാമതും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഡെറാഡൂണിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിംഗ്, മീനാക്ഷി ലേഖി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്ത് പാർട്ടിക്ക് രണ്ടാം തവണയും അധികാരം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ധാമിക്കുള്ള അംഗീകാരം കൂടിയാണ് മുഖ്യമന്ത്രിപദം. സ്വന്തം മണ്ഡലമായ ഖാട്ടിമയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻചന്ദ്ര കപ്ഡിയോട് ധാമി തോൽവി ഏറ്റുവാങ്ങിയതോടെയാണ് പുതിയ മുഖ്യമന്ത്രിയാരാകും എന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ജൂലായിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ധാമിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 70 അംഗ നിയമസഭയിൽ 47 സീറ്റുകൾ നേടിയാണ് അധികാരം നിലനിറുത്തിയത്.
അതേ സമയം മണിപ്പൂർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |