തൃശൂർ: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതോടെ ജലജീവൻ മിഷനിൽ നിന്ന് താത്കാലികമായി ഒഴിവാക്കിയ പത്ത് പഞ്ചായത്തുകൾക്കും മിഷനിൽ അംഗീകാരമാകും. ഇതോടെ ജില്ലയിലെ എഴുപതിലേറെ പഞ്ചായത്തുകൾക്കാണ് മിഷന്റെ അംഗീകാരമാകുന്നത്. കഴിഞ്ഞദിവസം കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജലജീവൻ മിഷൻ ജില്ലാതല ശുചിത്വ മിഷൻ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
അടാട്ട്, പറപ്പൂക്കര, മറ്റത്തൂർ, കൊടകര, പുത്തൂർ, പാണഞ്ചേരി, പഴയന്നൂർ, ചൂണ്ടൽ, മുള്ളൂർക്കര, ആളൂർ എന്നീ പഞ്ചായത്തുകൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നതോടെ അംഗീകാരമാകുന്നത്. ഐ.എസ്.എകൾ സമർപ്പിച്ച പറപ്പൂക്കര, അന്നമനട, പുത്തൻ ചിറ എന്നീ പഞ്ചായത്തുകളുടെ റിപ്പോർട്ടും അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തികപ്രശ്‌നങ്ങൾ കാരണമാകാം ശേഷിക്കുന്ന പഞ്ചായത്തുകൾക്ക് അംഗീകാരം ലഭിക്കാൻ തടസമായതെന്നാണ് കരുതുന്നത്.
അതേസമയം, ആവർത്തിച്ചുണ്ടായ പ്രളയത്തിൽ ഒട്ടുമിക്ക ശുദ്ധജല സ്രോതസുകളും മലിനമാക്കപ്പെടുന്നുണ്ട്. ഇതൊന്നും ഇപ്പോഴും പൂർണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. ജല സ്രോതസുകൾക്ക് ശോഷണം സംഭവിക്കുന്നുമുണ്ട്. കുപ്പിവെള്ള മാഫിയകളും പിടിമുറുക്കിയതോടെ പ്രാദേശിക തലത്തിൽ ജലാശയങ്ങളിലെ വെള്ളം കുറഞ്ഞു.
മഴ സമൃദ്ധമാണെങ്കിലും 85 ശതമാനം വരെ മഴവെള്ളവും അറബിക്കടലിൽ എത്തുന്ന പ്രകൃതിയാണ് കേരളത്തിലേത്. അതുകൊണ്ടു തന്നെ പ്രളയവും വരൾച്ചയും മുന്നിൽകണ്ട് കുടിവെളള പദ്ധതി നടത്തിപ്പ് പെട്ടെന്ന് നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പീച്ചി അടക്കമുള്ള ഡാമുകളുടെ പരിസരത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നുണ്ട്. കിണറുകളിൽ ജലവിതാനം അപ്രതീക്ഷിതമായി പെട്ടെന്ന് താഴുന്നുമുണ്ട്.
2024 നുളളിൽ പൂർത്തീകരിക്കാൻ തീവ്രശ്രമം
പദ്ധതിയുടെ പ്രവർത്തനപുരോഗതി ജലവിഭവമന്ത്രിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അടക്കം നേരിട്ട് വിലയിരുത്തി നിർദേശം നൽകിവരുന്നുണ്ട്. പദ്ധതിപ്രവർത്തനം മിഷൻ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാൽ പ്രവർത്തനപുരോഗതി വിലയിരുത്താനും നിർവഹണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനുമായി വാട്ടർ അതോറിറ്റി ചാർജ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതിയുടെ ദിവസേനയുള്ള പ്രവർത്തന പുരോഗതി വാട്ടർ അതോറിറ്റി വെബ്‌സൈറ്റിലും ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. 2024നകം പദ്ധതി പൂർത്തീകരിക്കേണ്ടതിനാൽ സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിക്കിടയിലും ഈ പദ്ധതി നടപ്പിലാക്കുന്നത്.
ശേഷിക്കുന്ന പഞ്ചായത്തുകൾക്കും മിഷന്റെ അംഗീകാരം ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ പഞ്ചായത്തുകളിലേക്കും കുടിവെള്ളമെന്ന ലക്ഷ്യം നിറവേറും.
- പൗളി പീറ്റർ, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |