ന്യൂഡൽഹി : സാമൂഹിക സേവനത്തിൽ ശ്രദ്ധ ചെലുത്താൻ വേണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് സൂചന നല്കി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ എം.കെ.ഭരദ്വാജ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഞാൻ വിരമിച്ച് സാമൂഹിക സേവനത്തിൽ മുഴുകാൻ പോകുന്നതായി കേട്ടാൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും ആസാദ് പറഞ്ഞു. സമൂഹത്തിലെ ഭൂരിഭാഗം തിന്മകൾക്കും ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ ആയതിനാൽ അവരിലൊരാളായി മാറ്റം കൊണ്ടുവരാൻ കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 80 - 85 വർഷമായതിനാൽ വിരമിക്കലിന് ശേഷമുള്ള 20 - 25 വർഷം രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യാൻ വ്യക്തികൾ ഉപയോഗിക്കുന്നത് കാര്യബോധ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഓരോരുത്തരും ഒരു നഗരത്തേയോ പ്രദേശത്തേയോ നവീകരിച്ചാൽ രാജ്യം മൊത്തം നവീകരിക്കപ്പെടുമെന്നും ആസാദ് കൂട്ടിച്ചേർത്തു. കോൺഗ്രസുകാരനായിട്ടില്ല,ഗാന്ധിയൻ തത്വശാസ്ത്രത്തിലൂന്നിയാണ് തന്റെ പൊതുപ്രവർത്തനം ആരംഭിച്ചതെന്ന് വളരെ ചുരുക്കം പേർക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ആദ്യം നാം മനുഷ്യരാകണം പിന്നീടാണ് ഹിന്ദുവും മുസ്ലിമും ആകേണ്ടത് - ഗുലാം നബി ആസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |