മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബാൾ സ്റ്റേഡിയം എന്നിവ സന്ദർശിച്ച ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ പ്രതിനിധികൾ പ്രവൃത്തികളിൽ സംതൃപ്തി രേഖപ്പെടുത്തി. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, പ്രതിനിധി ആൻഡ്രൂർ എന്നിവർ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയമാണ് ആദ്യം സന്ദർശിച്ചത്. നിലവിലെ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച സംഘം ചില അറ്റകുറ്റ പ്രവൃത്തികൾ നിർദ്ദേശിച്ചു. കോർണർ ഫ്ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലികാസ്റ്റ് ചെയ്യാൻ അവശ്യമായ സ്റ്റാന്റ് നിർമ്മാണം, മീഡിയ റൂമിന്റെ സൗകര്യം വർദ്ധിപ്പിക്കൽ, നിലവിലെ ഫ്ളഡ് ലൈറ്റുകളുടെ നവീകരണം, സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയാണ് നിർദ്ദേശിച്ചത്. ഇവ പൂർത്തിയാക്കി ഏപ്രിൽ 10നകം സ്റ്റേഡിയം എ.ഐ.എഫ്.എഫിന് കൈമാറണം.
കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ചു. പുല്ലുകളുടെ പരിപാലനത്തിൽ തൃപ്തി അറിയിച്ച സംഘം പെയിന്റിംഗ് പ്രവർത്തനങ്ങളും ഫെൻസിംഗും വേഗത്തിലാക്കാനും അറ്റകുറ്റപ്പണികൾക്കു ശേഷം ശുചീകരണം വേഗത്തിലാക്കാനും നിർദ്ദേശിച്ചു. പരിശീലന ഗ്രൗണ്ടുകളുടെ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി. താരങ്ങൾക്കും ഒഫീഷ്യൽസുകൾക്കുമുള്ള നഗരത്തിലെ താമസസൗകര്യങ്ങളും സംഘം പരിശോധിച്ചു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു.ഷറഫലി, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ഹൃഷികേശ് കുമാർ, കെ.അബ്ദുൽ നാസർ, സി.സുരേഷ്, കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രതിനിധി മുഹമ്മദ് എം.സലിം, മലപ്പുറം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് പി.അഷ്റഫ്, സെക്രട്ടറി പി.എം.സുധീർ തുടങ്ങിയവർ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |