ലണ്ടൻ : ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലം ആരംഭിച്ചിരിക്കുകയാണ്. ചെറി ബ്ലോസം, ടുലിപ്, പ്രിംറോസ് തുടങ്ങി പൂക്കളുടെ അതിമനോഹരമായ സീസൺ കൂടിയാണ് ഇത്. വസന്തകാലമെത്തുന്നതോടെ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സിഡ്മത്തിലെ ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുന്നവർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ആയിരക്കണക്കിന് ഡാഫോഡിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണാം.
തീരദേശമേഖലയായ ഇവിടെ 150,000ലേറെ ഡാഫോഡിൽ പൂക്കളാണ് വസന്തകാലത്ത് വിരിയുന്നത്. ഈ മനോഹര കാഴ്ചയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. ധനികനായ കെയ്ത്ത് ഓവൻ എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറാണ് ഇതിന് പിന്നിൽ. തന്റെ സമ്പാദ്യമായ 2.3 ദശലക്ഷം പൗണ്ട് അദ്ദേഹം മരണത്തിന് മുമ്പ് സിഡ്മത്തിലെ കമ്മ്യൂണിറ്റി അസോസിയേഷന് കൈമാറി.
1938ൽ ഇംഗ്ലണ്ടിലെ ടോറ്റ്നസിൽ ജനിച്ച കെയ്ത്ത് ഓവൻ 20 വർഷം ബ്രിട്ടന്റെ റോയൽ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ശേഷം കാനഡയിലെ ഒട്ടാവയിലേക്ക് പോയി. തന്റെ അമ്മയുടെ നാടായ സിഡ്മത്തിൽ അവസാനകാലത്ത് ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, 2007ൽ ഇദ്ദേഹത്തിന് ക്യാൻസർ പിടിപെട്ടു. ഇതോടെയാണ് അദ്ദേഹം സിഡ്മത്തിലെ പ്രാദേശിക സംഘടനയുമായി ബന്ധപ്പെട്ടത്.
താൻ ഇനി ഏതാനും ആഴ്ചകൾ കൂടിയേ ജീവിച്ചിരിക്കൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ സമ്പാദ്യം മുഴുവൻ അവർക്ക് കൈമാറി. സമീപ പ്രദേശങ്ങളിലെ ജീവിതത്തെയും അന്തരീക്ഷത്തെയും നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2007 ഡിസംബർ 3ന് കെയ്ത്ത് സിഡ്മത്തിൽ വച്ച് അന്തരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അവസാന ആഗ്രഹമായ ' ലക്ഷക്കണക്കിന് പൂക്കൾ " എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവർ തീരുമാനിച്ചു. ഡെവൻ കൗണ്ടിയിൽ 50 ഇടങ്ങളിലായി സ്നോഡ്രോപ്സ്, ക്രോകസ്, ഡാഫോഡിൽ തുടങ്ങിയ 153,000 പൂച്ചെടികൾ നട്ടു.
സിഡ്മത്തിലെ ഒരു കുന്നിൽ പ്രദേശത്ത് നിൽക്കുന്ന ഡാഫോഡിലുകൾ തന്നെയാണ് ഇക്കൂട്ടത്തിൽ ഏവരെയും ആകർഷിക്കുന്നത്. ഓരോ വസന്തകാലമെത്തുമ്പോഴും മഞ്ഞ കടൽ പോലെ പടർന്ന് കിടക്കുന്ന ഈ ഡാഫോഡിൽ വസന്തത്തിന് കാരണക്കാരനായ കെയ്ത്തിനെയും ഏവരും ഓർക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |