SignIn
Kerala Kaumudi Online
Friday, 19 April 2024 12.15 PM IST

പാചകവാതക വില 1000ത്തിലേയ്ക്ക് .

gas

കോട്ടയം. നിത്യോപയോഗ സാധനവില കുതിച്ചുയരുന്നതിനൊപ്പം ഗാർഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപ കൂട്ടിയതിന് മുന്നിൽ പകച്ചുനിൽക്കുകയാണ് സാധാരണക്കാർ.

14.5 കിലോ വരുന്ന പാചക വാതക സിലിണ്ടറിന് 906.50 രൂപയായിരുന്നത് 956.50 രൂപയായാണ് ഉയർന്നത്.

2021 ജൂലായിൽ 841.50 രൂപയായിരുന്നത് ആഗസ്റ്റിൽ 25 രൂപ കൂടി 866.50 ആയി. ഒക്ടോബറിൽ രണ്ടു തവണ വർദ്ധിപ്പിച്ച് 889.50 രൂപയായി. പിന്നീട് 906 രൂപ 50 പൈസയാക്കി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ മൂന്നു മാസത്തിലേറേക്കാലം വില കൂട്ടാതെയാണ് ഇന്നലെ 50 രൂപ വർദ്ധിപ്പിച്ചത്. അഞ്ചു കിലോ തൂക്കം വരുന്ന സിലിണ്ടറിന്റെ വിലയും 13 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനുള്ള ഗ്യാസിന്റെ വില ഒരു വർഷത്തിനുള്ളിൽ 1000 രൂപയിലേറെയാണ് വർദ്ധിച്ചത്. ഹോട്ടൽ വിഭവങ്ങളുടെ വില ഇതോടെ ഇനിയും ഉയരും

പെട്രോളിനും ഡീസലിനും 88ഉം 85ഉം പൈസ വർദ്ധിച്ചതിനു പിറകേയാണ് പാചകവാതക വിലയും കൂട്ടിയത്. ഉക്രൈനും റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വില ഇനിയും ഉയരുമെന്ന സൂചനയാണ് എണ്ണക്കമ്പനികൾ നൽകുന്നത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പണിമുടക്ക് നോട്ടീസ് നൽകിയതിനിടയിലാണ് ഇന്ധനവില വർദ്ധന ഇവരുടെ ആവശ്യം ന്യായമെന്ന് കണ്ട് നിരക്ക് ഉയർത്താൻ സർക്കാർ നിർബന്ധിതമാകും.

നിത്യോപയോഗ സാധനവിലയും ഉയർന്നേക്കും.

പലവ്യഞ്ജനം, പച്ചക്കറി, മത്സ്യമാംസാദികൾ എന്നിവയുടെ വില കനത്ത മഴയും വേനലും അടക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ഉയർന്നു നിൽക്കുകയാണ്. എരിതീയിൽ എണ്ണ ഒഴിച്ചതുപോലെ ഇന്ധനവില വർദ്ധനവിനൊപ്പം നിത്യോപയോഗ സാധനവിലയും ഇനിയും ഉയർന്നേക്കും. അരി, പയർവർഗങ്ങൾ, പരിപ്പ് എന്നിവയുടെ വില കൂടി. പച്ചക്കറി വില കുതിച്ചുയർന്ന ശേഷം അൽപ്പം കുറഞ്ഞു നിൽക്കുകയാണ്. ലോറി വാടക കൂടുമെന്നതിനാൽ ഇനിയും വർദ്ധിച്ചേക്കും .ക്രൈസ്തവരുടെ നൊയമ്പുകാലത്ത് സസ്യേതര ഇനങ്ങളുടെ വില കുറയുന്ന പതിവ് തെറ്റിച്ച് കോഴിവില കിലോയ്ക്ക് 160 രൂപ വരെയെത്തി. മത്സ്യവിലയും ഉയർന്നു നിൽക്കുന്നു . നെയ്മീൻ കിലോ 900 രൂപയിൽ എത്തി. വറ്റ, കാളാഞ്ചി , മോത തുടങ്ങിയ ഇനങ്ങളുടെ വിലയും 400- 500 റേഞ്ചിലാണ് . മത്തി, അയല തുടങ്ങി സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്നവയുടെ വിലയും 200ന് മുകളിലാണ് . കായൽ മീനുകളുടെ വിലയും കൂടി. മേൽത്തരം കരിമീന് 600 രൂപയായി. കായൽ മൊരശിന് 400 രൂപ വരെയെത്തി.

പാചകവാതക വിലവർദ്ധനയെക്കുറിച്ച് വീട്ടമ്മയായ അൻസിയ റഹീം പറയുന്നു.

കൊവിഡ് ദുരിതത്തിൽ നിന്ന് കരകയറാൻ പാടുപെടുമ്പോൾ കേന്ദ്രം മറ്റൊരു വിധത്തിൽ പരീക്ഷിക്കുകയാണ്. പെട്രോൾ, പാചകവാതക വില വർദ്ധന സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. ജീവിതം പഴയപടി കെട്ടിപ്പടുക്കാൻ പാടുപെടുമ്പോൾ വില കൂട്ടി കഷ്ടപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ.

പാചകവാതക വില വർദ്ധനയെക്കുറിച്ച് ഗ്രാഫിക് ഡിസൈനറായ പ്രസന്നൻ ഇത്തിത്താനം പറയുന്നതിതാണ്.

കൊവിഡ് മാറി ചെറിയൊരു ആശ്വാസം വന്നിരിക്കുന്ന സമയത്താണ് പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർദ്ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്ന് ശപഥം ചെയ്ത് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

വില വർദ്ധനയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ഉണ്ണികൃഷ്ണൻ കറുകച്ചാൽ ഇങ്ങനെ പറയുന്നു.

ശക്തമായി പ്രതിഷേധിക്കുന്നു. പെട്രോളിയം വില കാരണം എല്ലാ മേഖലയിലും സാധനങ്ങൾക്ക് വില കുത്തനേ കൂടി. വീട് നിർമ്മാണത്തിനുള്ള എല്ലാ സാധനങ്ങൾക്കും പൊള്ളുന്ന വിലയാണ്. എന്നാൽ, നാട്ടിൽ ഉത്പാദിപ്പിക്കുന്ന പല സാധനങ്ങൾക്കും വില കിട്ടുന്നുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.