മുംബയ്: ഭാവിയിലേക്കുള്ള ഒരു സ്ഥിരം ക്യാപ്ടനെയാണ് ഇന്ത്യൻ ടീമിന് നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും ആവശ്യമെന്നും അത്തരത്തിലൊരാളെ കണ്ടെത്താൻ സാധിച്ചാൽ അത് ഇക്കൊല്ലം നടക്കുന്ന ഐ പി എല്ലിന്റെ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിരാട് കൊഹ്‌ലി ഇനി ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായേക്കില്ലെന്നും ആ സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ രോഹിത് ശർമ്മയ്ക്ക് പകരമായി ഒരു ക്യാപ്ടനെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.
രോഹിത് ശർമ്മ മികച്ച ക്യാപ്ടൻ ആണെങ്കിലും അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രി കരുതുന്നു. അടിക്കടി പരിക്കേൽക്കുന്ന രോഹിതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ഈ തോന്നലിന് ഒരു പരിധി വരെ കാരണമാണ്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രോഹിതിന് പകരമായി കെ എൽ രാഹുലിനെ പരീക്ഷിച്ചിരുന്നെങ്കിലും അത്ര വിജയമായിരുന്നില്ല.
ഇത്തവണത്തെ ഐ പി എല്ലിൽ പത്ത് ടീമുകളിലായി എട്ട് ഇന്ത്യൻ താരങ്ങളാണ് ക്യാപ്ടന്മാരായി എത്തുന്നത്. ബാംഗ്ളൂരിനെ നയിക്കുന്ന ഫാഫ് ഡുപ്ലെസിസും സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്ടൻ കെയ്ൻ വില്ല്യംസണും മാത്രമാണ് വിദേശ ക്യാപ്ടന്മാർ. ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയേയും മുംബയ് ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയേയും ഒഴിച്ചു നിർത്തിയാൽ മറ്റ് ഇന്ത്യൻ താരങ്ങളുടെ നായകത്വ മികവായിരിക്കും ഇന്ത്യൻ സെലക്ടർമാർ കൂടുതൽ ശ്രദ്ധിക്കുക. പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന മായങ്ക് അഗർവാളും ഗുജറാത്ത് ടൈറ്റൻസിന്റെ ഹാർദിക്ക് പാണ്ഡ്യയും ലക്ക്നൗവിന്റെ കെ എൽ രാഹുലുമെല്ലാം സെലക്ടർമാരുടെ പരിപൂർണ നിരീക്ഷണത്തിലായിരിക്കും.
എന്നാൽ ഇവരെ കൂടാതെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പടാൻ സാദ്ധ്യത മറ്റ് മൂന്ന് പേരാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ, കൊൽക്കത്തയുടെ ക്യാപ്ടൻ ശ്രേയസ് അയ്യർ, ഡൽഹിയുടെ നായകൻ റിഷഭ് പന്ത് എന്നിവരാണ് ഇവർ. ഭാവി ഇന്ത്യൻ നായകനായി കണക്കിലെടുക്കുന്നതിനാൽ തന്നെ യുവതാരങ്ങൾക്കായിരിക്കും അവസരം കൂടുതൽ ലഭിക്കാൻ സാദ്ധ്യത. ഈ മൂന്ന് പേരിൽ ആരെങ്കിലും ടീമിനെ നയിക്കുന്നതിൽ മികവ് കാണിച്ചാൽ അവരെ ഭാവി നായകൻ എന്ന തലത്തിലേക്ക് വാർത്തെടുക്കാൻ സെലക്ടർമാർ താത്പര്യം കാണിച്ചേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |