കണ്ണൂർ : റോഡപകടങ്ങളിൽപെടുന്നവരെ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും സർട്ടിഫിക്കറ്റും പ്രഖ്യാപിച്ച തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന വർഷം. ഇതേ മാതൃകയിൽ കേരളത്തിലും പാരിതോഷികം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളിലുയരുന്നത്.
റോഡപകടങ്ങളിൽപെടുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും സർട്ടിഫിക്കറ്റുകളും നൽകുമെന്നാണ് ഇന്നലെ സ്റ്റാലിന്റെ ട്വീറ്റ് . ഇതു ദേശവ്യത്യാസമില്ലാതെ നാട് ഏറ്റെടുക്കുകയായിരുന്നു.
അപകടങ്ങളിൽ പരിക്കേറ്റവർക്കു ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഇന്നുയിർ കാപ്പൻ എന്ന പദ്ധതിയും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളിലും 201 സർക്കാർ ആശുപത്രികളിലുമാണ് സേവനം ഉറപ്പാക്കിയത്.
കേരളത്തിൽ ( പ്രതിദിനശരാശരി)
100 അപകടം
12മരണം
150പേർക്ക് പരിക്ക്
2021ൽ മരണം 5200
31,687 പേർക്ക് പരിക്ക്
അപകടസാദ്ധ്യത ഏറെ
കൂടിയ ട്രാഫിക്കിനും മോശം റോഡിനും അശ്രദ്ധമായുള്ള വാഹനമോടിക്കലിനും ഇരുചക്രവാഹനക്കാരൻ ദിവസത്തിൽ പലവട്ടം അപകടത്തെ മുഖാമുഖം കാണും.പരിക്കേൽക്കുന്നവർക്ക് ഉചിതമായ സമയത്ത് ചികിത്സ ലഭിക്കാതെയാണ് ജീവാപായം ഉണ്ടാകുന്നത്. 2019 ലെ കണക്കുകൾ പ്രകാരം, കേരളത്തിൽ 2,29,349.21 കിലോമീറ്റർ നീളമുള്ള റോഡുകളുണ്ട്. അതായത് ഓരോ 100 ചതുരശ്രമീറ്റർ സ്ഥലത്തിനും 590.14 കിലോമീറ്റർ വീതം റോഡുകൾ. ദേശീയ ശരാശരി 387 കിലോമീറ്റർ മാത്രമാണ്. ഒരു ലക്ഷം പേർക്ക് 686.55 കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. 90 ശതമാനം റോഡുകളും ഒറ്റവരിയാണ്.കേരളത്തിലെ 80 ശതമാനം ട്രാഫിക്കും കൈകാര്യം ചെയ്യുന്നത്, പത്തുശതമാനം പാതകളാണെന്നതും അപകടത്തോത് വർദ്ധിപ്പിക്കുന്നു.
റോഡ് സുരക്ഷ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാത്രമെ അപകടങ്ങളും ദുരന്തങ്ങളും തടയാൻ ഒരു പരിധി വരെ കഴിയുള്ളൂ-റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എം. അബ്ദുവും ജില്ലാ പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |