വനിതാ ലോകകപ്പിൽ ബംഗ്ളാദേശിനെ 110 റൺസിന് തോൽപ്പിച്ച് ഇന്ത്യ
ഹാമിൽട്ടൺ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമിഫൈനൽ സാദ്ധ്യതകൾ സജീവമാക്കി.തങ്ങളുടെ ആറാം മത്സരത്തിൽ താരതമ്യേന ദുർബലരായ ബംഗ്ലാദേശിനെ 110റൺസിനാണ് ഇന്ത്യൻ പെൺപുലികൾ തകർത്തെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 230 റൺസ് വിജയലക്ഷ്യത്തിനുമുന്നിൽ വെറും 119 റൺസിന് ആൾഔട്ടാവുകയായിരുന്നു ബംഗ്ലാദേശ്. സ്‌കോർ: ഇന്ത്യ 50 ഓവറിൽ 229/7, ബംഗ്ലാദേശ് 40.3 ഓവറിൽ 119 ന് ആൾ ഔട്ട്.
ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയം സ്വന്തമാക്കിയ ഇന്ത്യ ആറുപോയിന്റുമായി മികച്ച നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് മൂന്നാമതുള്ളത്.
അർദ്ധസെഞ്ച്വറി നേടിയ യാസ്ഥിക ഭാട്ടിയ(50)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പത്തോവറിൽ 30 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണ ബൗളിംഗിൽ തിളങ്ങി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ സ്മൃതി മന്ഥാനയും(30), ഷഫാലി വെർമയും(42)മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15-ാം ഓവറിൽ സ്മൃതിയെ പുറത്താക്കി നാഹിദ അക്തർ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നാലെ ഷഫാലിയെ ഋതു മോണിയും മടക്കി. നായിക മിഥാലി രാജ് (0) നേരിട്ട ആദ്യ പന്തിൽ മടങ്ങുകയും ചെയ്തതോടെ ഇന്ത്യ 74/3 എന്ന നിലയിലായി.
എന്നാൽ ഒറ്റയ്ക്ക് പൊരുതിയ യസ്ഥിക തകർപ്പന്‍ പ്രകടനം പുറത്തെടുത്തു. 80 പന്തുകളിൽ നിന്ന് 50 റൺസ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്. വാലറ്റത്ത് 30 റൺസെടുത്ത പൂജ വസ്ത്രാകറും 27 റൺസ് നേടിയ സ്‌നേഹ് റാണയും 26 റൺസ് നേടിയ റിച്ച ഘോഷും ചെറുത്തുനിന്നു. ഇവരുടെ മികവിലാണ് ടീം സ്‌കോർ 229-ൽ എത്തിയത്.
ബംഗ്ലാദേശിനുവേണ്ടി ഋതു മോണി മൂന്നുവിക്കറ്റെടുത്തപ്പോള്‍ നഹിദ അക്തര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. വെറും 119 റൺസിന് ടീമിനെ ആൾ ഔട്ടാക്കാൻ സാധിച്ചു. 32 റൺസെടുത്ത സൽമ ഖാത്തൂനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. രണ്ട് വിക്കറ്റ് വീതമെടുത്ത ജുലാൻ ഗോസ്വാമിയും പൂജ വസ്ത്രാകറും സ്നേഹ് റാണയ്ക്ക് മികച്ച പിന്തുണ നൽകി..യസ്ഥികയാണ് പ്ളെയർ ഒഫ് ദ മാച്ച്.
ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഇതിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |