തിരുവനന്തപുരം: എ.എ. റഹിം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ), ജെബി മേത്തർ (കോൺഗ്രസ്) എന്നിവർ രാജ്യസഭയിലേക്ക്. മൂന്ന് പേരുടെയും നാമനിർദ്ദേശ പത്രികകൾ ഇന്നലെ സൂക്ഷ്മ പരിശോധനയിൽ അംഗീകരിച്ചു.
മൂന്ന് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ വോട്ടെടുപ്പ് വേണ്ടിവരില്ല. പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്നിന് അവസാനിച്ചശേഷം വിജയികളെ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വരണാധികാരിയായ നിയമസഭാ സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറി കവിത ഉണ്ണിത്താൻ കൈമാറും. അവിടെ നിന്ന് അനുമതി ലഭിച്ചാലുടൻ മൂന്ന് പേരും വിജയിച്ചതായി പ്രഖ്യാപിക്കും. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനാവശ്യമായ സർട്ടിഫിക്കറ്റ് പിന്നാലെ കൈമാറും. ആവശ്യമായി വന്നാൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത് 31നാണ്.
സൂക്ഷ്മ പരിശോധനയിൽ, സ്വതന്ത്രനായി നൽകിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങൾ നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ചാൽ മാത്രമേ മത്സരിക്കാനാകൂ. പത്മരാജൻ 228ാമത്തെ തിരഞ്ഞെടുപ്പിലാണ് പത്രിക നൽകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലടക്കം മത്സരിക്കാൻ പത്രിക നൽകാറുള്ള പത്മരാജൻ ഗിന്നസ് റെക്കാഡിൽ കയറാനാണ് ലക്ഷ്യമിടുന്നത്.
ജെബി മേത്തറിന് 11.15
കോടിയുടെ ഭൂസ്വത്ത്
₹റഹിമിനെതിരെ 37 കേസുകൾ
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥികളിൽ സ്വത്തിൽ മുന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തർ. 11,14,65,600 രൂപയുടെ കാർഷിക, കാർഷികേതര ഭൂസ്വത്താണ് ജെബിയുടെ പേരിലുള്ളത്.
87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54292 രൂപയുടെ ഇൻഷ്വറൻസ് പോളിസിയും സ്വന്തം പേരിലുണ്ട്. പതിനായിരം രൂപയാണ് കൈവശമുള്ളത്. 75 ലക്ഷം രൂപ വിലമതിക്കുന്ന വീട് സ്വന്തം പേരിലുണ്ട്. 46.16 ലക്ഷത്തിന്റെ ബാദ്ധ്യതയും. ഭർത്താവിന് 41 ലക്ഷം രൂപ വിലയുള്ള 2017 മോഡൽ മെഴ്സിഡസ് ബെൻസ് കാർ, ഇടപ്പള്ളി ധനലക്ഷ്മി ബാങ്കിൽ 23.56 ലക്ഷത്തിന്റെയും എറണാകുളം ബ്രോഡ്വേയിലെ ഫെഡറൽബാങ്കിൽ 12570രൂപയുടെയും നിക്ഷേപവും ഉണ്ട്.
സി.പി.എം സ്ഥാനാർത്ഥി എ.എ. റഹിമിനെതിരെ വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ നിലവിലുള്ളത് 37 ക്രിമിനൽ കേസുകളാണ്. 26,304 രൂപയുടെ ആസ്തി മാത്രമാണ് സ്വന്തമായുള്ളത്. ഭാര്യയുടെ പേരിൽ 4.50 ലക്ഷം രൂപ വില വരുന്ന കൃഷിഭൂമിയുണ്ട്. ആറ് ലക്ഷം രൂപ വില മതിക്കുന്ന വാഹനവും 70,000 രൂപയുടെ സ്വർണാഭരണങ്ങളും ഭാര്യയുടെ പേരിലുണ്ട്.
സി.പി.ഐ സ്ഥാനാർത്ഥി പി. സന്തോഷ് കുമാറിന്റെ കൈയിൽ പണമായി പതിനായിരം രൂപയും, ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം സ്വർണാഭരണങ്ങളുമുണ്ട്. സന്തോഷിന് പത്ത് ലക്ഷം രൂപ വില മതിക്കുന്ന 5.67 ഏക്കർ കൃഷി ഭൂമിയും ഭാര്യക്ക് നാല് ലക്ഷം രൂപ വിലമതിക്കുന്ന 2.29 ഏക്കർ കൃഷിഭൂമിയുമുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഭാര്യക്ക് 8.5 സെന്റ് ഭൂമിയും, 2300 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമുണ്ട്. മൊത്തം 71,75,000 രൂപ വിലമതിക്കുന്ന ഭൂമി ഭാര്യക്ക് സ്വന്തമായുണ്ട്. സന്തോഷിന് രണ്ട് ലക്ഷം രൂപയുടെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |