കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധന വില കൂടി ഉയർന്നതോടെ പൂർണ തകർച്ചയിലേക്ക് കൂപ്പുകുത്തി ബസ് വ്യവസായം. 2020ൽ 1280 ബസുകൾ സർവീസ് നടത്തിയ ജില്ലയിൽ 2022 ആകുമ്പോഴേക്കും 850- 900 ബസുകളായി ചുരുങ്ങി. ശേഷിക്കുന്നവയിൽ കൂടുതലും കട്ടപ്പുറത്താണ്. ചിലത് ഇരുമ്പ് വിലയ്ക്ക് പൊളിച്ച് വിൽക്കുകയും ചെയ്തു. ഡീസലിന് ഒരു വർഷം ശരാശരി വരുന്നത് 6,48000 രൂപയാണ്. ഇൻഷ്വറൻസ് തുകയായി 75000 രൂപയും നികുതിയിനത്തിൽ 12,000 രൂപയും കണ്ടെത്തണം. ക്ഷേമനിധിയിലേക്ക് 14,000-15,000 രൂപയാണ് അടവായി പോകുന്നത്. കൂടാതെ സ്പെയർ പാർട്സിനും ജീവനക്കാരുടെ ശമ്പളയിനത്തിലും കണ്ടത്തേണ്ട തുക വേറെയും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡീസലടിച്ച് കഴിഞ്ഞാൽ തൊഴിലാളികൾക്ക് മാന്യമായ ശമ്പളം നൽകാൻ പോലും കളക്ഷൻ തുക എത്തുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്.
ജില്ലയിലെ 85 ശതമാനം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഒരു ലിറ്റർ ഡീസലിനുള്ള തുക കിട്ടണമെങ്കിൽ 100 വിദ്യാർത്ഥികൾ കയറണം. അതേസമയം കെ.എസ്.ആർ.ടി.സിയ്ക്ക് കുട്ടികളെ ഈ ചാർജിൽ കയറ്റേണ്ട, കൂടാതെ ബഡ്ജറ്റിൽ വലിയ സഹായവും പ്രഖ്യാപിക്കുന്നു. മിനിമം ചാർജ് 12 രൂപയായും കിലോമീറ്റർ ചാർജ് ഒരു രൂപ 10 പൈസയായും വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ആറു രൂപയായും വർദ്ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. കൊവിഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. എന്നാൽ ബസ് വ്യവസായം മാത്രമല്ല എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടെന്നും ഇത്രയും വലിയ ചാർജ് വർദ്ധനവ് അംഗീകരിക്കാൻ തയ്യാറല്ലെന്നുമാണ് യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും നിലപാട്.
അനിശ്ചിതകാല പണിമുടക്ക് 24 മുതൽ
കോഴിക്കോട്: ബസ്ചാർജ് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമര സമിതി നേതാക്കൾ കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നവംബർ 9 നും ഡിസംബർ 21 നും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉൾപ്പെടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ കെ.ടി വാസുദേവൻ, കൺവീനർ കെ.രാധാകൃഷ്ണൻ, ട്രഷറർ എം.തുളസീദാസ്, ഓർഗനൈസേഷൻ സെക്രട്ടറി പി.വി സുഭാഷ് ബാബു, കെ.സതീശൻ എന്നിവർ പങ്കെടുത്തു.
ഒരു ദിവസം വേണ്ട ഡീസൽ( ലിറ്ററിൽ ) 80-140
ഡീസൽ വില ഇന്നലെ - 91.72
ആറുരൂപ വളരെ കൂടുതലാണ്. പഠിക്കാനല്ലേ പോകുന്നത്. ഞങ്ങളൊക്കെ സാധാരണ കുടുംബത്തിലെ കുട്ടികളാണ് . കെ.ഹരീഷ്, വിദ്യാർത്ഥി, മോഡൽ എച്ച്.എസ്.എസ് കോഴിക്കോട്.
ലോക്ക്ഡൗൺ സമയത്ത് യാത്രാനിരക്ക് കൂട്ടിയിരുന്നല്ലേ. മാന്യമായ വർദ്ധന ആവശ്യപ്പെട്ടുകൂടെ. ടി.രാജൻ ബസ് യാത്രക്കാരൻ ,എലത്തൂർ.
നേരത്തെ 14 ബസുണ്ടായിരുന്നു. ഇപ്പോൾ 4 ബസാണ് ഉള്ളത്. പിടിച്ച് നിൽക്കാൻ പറ്റാതെ വിറ്രതാണ്. അഞ്ച് ജീവനക്കാർ ഉണ്ടായിരുന്ന ബസിൽ ഇപ്പോഴുളളത് 2, 3 ജീവനക്കാർ. സർക്കാർ ബസ് വ്യവസായത്തെ പരിഗണിക്കുന്നില്ല. കെ.ടി.വാസുദേവൻ , ചെയർമാൻ, സംയുക്ത സമര സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |