തിരുവനന്തപുരം:നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന സാമഗ്രികളുടെ വൻവിലക്കയറ്റം സംബന്ധിച്ച വിഷയം പരിശോധിക്കുമെന്നും സ്ഥിതി വിലയിരുത്തി സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കൃത്രിമ വിലക്കയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയിൻ - റഷ്യ യുദ്ധത്തിന്റെ പേരിൽ സിമന്റും കമ്പിയും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്ന സാഹചര്യത്തിൽ
കേരളകൗമുദി കഴിഞ്ഞ ദിവസം സിമന്റിനും കമ്പിയ്ക്കും യുദ്ധവിലയെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ സാമഗ്രികളെ കേന്ദ്രം ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ വിലകയറ്റത്തിൽ ഇടപെടുന്നതിന് സംസ്ഥാനങ്ങൾക്ക് പരിമിതിയുണ്ടായി. ഈ സർക്കാർ സിമന്റ് വിതരണക്കാരുടെ യോഗം വിളിച്ച് അമിത വില പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ആവശ്യമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില വർദ്ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഈ വർഷം ജനുവരിയെ അപേക്ഷിച്ച് കമ്പിവില കിലോയ്ക്ക് 22 രൂപയോളമാണ് കൂടിയത്. സിമന്റിന് ചാക്കിന് 70 രൂപ വരെ കൂടി. നിർമ്മാണത്തൊഴിലാളിയുടെ കൂലിയും വർദ്ധിച്ചതോടെ നിർമ്മാണത്തിന് ഇറങ്ങുന്നവർ പ്രതിസന്ധിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |