കൊച്ചി: വിയ്യൂർ ജയിലിലെ സെല്ലിൽ ഒരേ സമയം 26 പുസ്തകങ്ങൾ സൂക്ഷിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് വിചാരണത്തടവുകാരൻ നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി അനുവദിച്ചു. കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് സ്വദേശി ടി.കെ. രാജീവന്റെ ഹർജിയാണ് എൻ.ഐ.എ കോടതി അനുവദിച്ചത്. ജയിൽ സെല്ലിൽ ഒരേ സമയം അഞ്ചു പുസ്തകങ്ങൾ സൂക്ഷിക്കാനാണ് ജയിൽ സൂപ്രണ്ട് അനുമതി നൽകിയിരുന്നത്. ധനതത്ത്വശാസ്ത്രം, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്തുന്ന രാജീവൻ ഈ വിഷയങ്ങളിലായി 26 പുസ്തകങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു കഴിഞ്ഞ നവംബറിൽ ജയിലിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരേ സമയം ഇത്രയും പുസ്തകങ്ങൾ പ്രതിയുടെ സെല്ലിൽ സൂക്ഷിക്കാൻ അനുവദിക്കുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുമെന്നും സെല്ലിലെ പരിശോധനകൾക്ക് തടസമാകുമെന്നും വിലയിരുത്തി ഇതു നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |