ചാലക്കുടി: പെരിങ്ങൽക്കുത്തിനടുത്ത് വാച്ചുമരത്ത് യാദൃശ്ചികമായി കാമറയിൽ പകർത്തിയ കൊച്ച് അതിഥികൾ ഇരട്ടകളാകട്ടെ എന്ന പ്രാർത്ഥനയിലാണ് അതിരപ്പിള്ളിയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജിലേഷ് ചന്ദ്രൻ. ഒരു പിടിയാനയുടെ അരികിൽ നിൽക്കുന്ന രണ്ട് കുട്ടിക്കൊമ്പന്മാരുടെ ചിത്രങ്ങളാണെടുത്തത്. ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ആനക്കൂട്ടങ്ങൾ പതിവു കാഴ്ചയായ മേഖലയായതിനാൽ ആദ്യം പ്രത്യേകതയൊന്നും തോന്നിയില്ല. കൂടുതൽ പരിശോധിച്ചപ്പോൾ സംശയം. ഒരു കുട്ടിക്കുറുമ്പന്റെ കൊമ്പിന് മാത്രം ചെറുതായി നീളക്കൂടുതലുണ്ട്. ഉയരമുൾപ്പെടെ മറ്റെല്ലാറ്റിലും തികഞ്ഞ സാദൃശ്യം. അടുത്ത് മറ്റ് ആനകളുമുണ്ടായില്ല. പെട്ടെന്ന് മനസിൽ ഓടിയെത്തിയത് ശ്രീലങ്കയിലെ ഇരട്ടക്കുട്ടികളുടെ ഓർമ്മയായിരുന്നു. ജിലേഷ് ചന്ദ്രൻ പറഞ്ഞു. അവിടെ പിന്നവാളയിൽ 2021 സെപ്റ്റംബർ രണ്ടിനുണ്ടായ ആനയുടെ ഇരട്ട പ്രസവം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആനകൾ ഇരട്ട പ്രസവിക്കുന്നത് അപൂർവമാണ്.
ചിത്രത്തിലെ ആനക്കുട്ടികൾ ഇരട്ടകളാണെന്നും എന്നാൽ ഒപ്പമുള്ള പിടിയാന ഇവയുടെ അമ്മയാണെന്ന് ഉറപ്പിക്കാനും കഴിയില്ല. ഇവയ്ക്ക് നാലു വയസാണ് പ്രായം. ആറ് വയസ് വരെ ആനക്കുട്ടികൾ മുലകുടി തുടരും.
- ഡോ.പി.ബി.ഗിരിദാസ്, ജില്ലാ ആനിമൽ വെൽഫെയർ ബോർഡ് മെമ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |