വർക്കല: വേനൽകടുത്തതോടെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലയിലെ ജനങ്ങൾ നേരിടുന്നത് വലിയ കുടിവെള്ള പ്രശ്നമാണ്. എന്നാൽ ഇവിടെ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്ന കുടിവെള്ളപദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പദ്ധതി പൂർത്തീകരിച്ചാൽ പ്രദേശത്തെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാകും. 1998ലാണ് കുന്നത്തുമലയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ചെറുകിട ശുദ്ധജല വിതരണത്തിന് ശ്രമങ്ങൾ തുടങ്ങിയത്. 25 ലക്ഷം രൂപയാണ് അന്ന് ചെലവിട്ടത്. അന്നത്തെ ഭരണ സമിതി നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പദ്ധതിക്കായി ഫണ്ട് അനുവദിച്ചു.
ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി നിർവഹണം ഏറെ മുന്നോട്ടുപോവുകയും ചെയ്തിരുന്നു.
വിനയായി തർക്കങ്ങൾ
ഒന്നാംഘട്ടത്തിൽ 25000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമാണം തുടങ്ങി. ടാങ്ക് സ്ഥാപിക്കുന്നതിനായി 4 തൂണുകൾ നിർമിക്കുകയും പിച്ചകശ്ശേരി കുളത്തിന്റെ നടുക്ക് കിണർ കുഴിക്കുകയും ചെയ്തു. അന്നത്തെ കളക്ടർ ചെയർമാനായുള്ള സമിതിക്കായിരുന്നു കുന്നത്ത് മല പദ്ധതിയുടെ നിർവ്വഹണ ചുമതല. ഒന്നാംഘട്ടം പൂർത്തീകരിക്കുന്നതിന് മുൻപേ ഗുണഭോക്താവ് സമിതിയും കളക്ടറും തമ്മിൽ നടന്ന ചില തർക്കങ്ങൾ കാരണം പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുകയായിരുന്നു.
കുടിവെള്ളമില്ലാതെ ജനം
ഏതാനും വർഷങ്ങൾക്കു മുൻപ് ജലവിതരണത്തിന് പപ്പ് ലൈനുകൾ നീട്ടുന്നതിന് പട്ടികജാതി ജനറൽ മേഖലയിൽ തുക വകയിരുത്തിയെങ്കിലും ആ പദ്ധതിയും ലക്ഷ്യം കണ്ടില്ല. അനുവദിച്ച തുകയും ലാപ്സായി. ജില്ലയിൽ ഏറ്റവുമധികം പട്ടികജാതി കോളനികളുള്ള പഞ്ചായത്താണ് ചെമ്മരുതി. ഏകദേശം ചെറുതും വലുതുമായി 60ഓളം കോളനികൾ ചെമ്മരുതിയിൽ ഉണ്ട്. ഇവിടങ്ങളിലൊക്കെത്തന്നെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്.
കഴിഞ്ഞവർഷത്തെ വേനലിൽ കുന്നത്തുമല പാറമടയിലെ വെള്ളം ശുചീകരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ഇത്തവണ ജലവിതരണം ആരംഭിച്ചിട്ടുമില്ല. ഈ പാറമടയ്ക്ക് സമീപത്തുള്ള കുന്നത്ത് മല കോളനിയിലെ ജനങ്ങൾ പാറമടയിലെ വെള്ളം അരിച്ച് തലച്ചുമടായി കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജലവിതരണം നടത്തുമെങ്കിലും സ്ഥിരമായി വെള്ളം ലഭിക്കാത്ത പ്രദേശങ്ങളും ഈ പഞ്ചായത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |