കടയ്‌ക്കാവൂർ: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഗുണ്ടാ നേതാവിനെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി. അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പുത്തൻവീട്ടിൽ കിട്ടുണ്ണി എന്ന പവിൻ പ്രകാശാണ് (22) അറസ്റ്റിലായത്.
ചെറുന്നിയൂർ താന്നിമൂട് പള്ളിക്കുന്ന് വീട്ടിൽ സുനിലിനെ (31) കടയ്‌ക്കാവൂർ വടതാഴിയിലുള്ള ഭാര്യാപിതാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 23നാണ് സംഭവം. ഏഴംഗസംഘം അമ്മാവന്റെ വീടിനുമുന്നിൽവച്ച് അസഭ്യം വിളിച്ചത് സുനിൽ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികൾ സുനിലിനെ ചവിട്ടിപ്പരിക്കേല്പിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പവിനെ മലപ്പുറത്തുനിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. നാലുപേർ ഇപ്പോഴും ഒളിവിലാണ്.
പ്രതിക്കെതിരെ കടയ്‌ക്കാവൂർ, അഞ്ചുതെങ്ങ്, കഠിനംകുളം തുടങ്ങിയ സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കടയ്‌ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐമാരായ ദീപു, മാഹിൻ, എ.എസ്.ഐമാരായ ശ്രീകുമാർ, ഷാഫി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോതിഷ്, അനീഷ്, സജു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |