വരന്തരപ്പിള്ളി (തൃശൂർ): പാലപ്പിള്ളി മേഖലയിലെ റബർ തോട്ടങ്ങളിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാടു കയറ്റാൻ പ്രത്യേക പരിശീലനം നേടിയ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മസേന പാലപ്പിള്ളിയിലെത്തും. വനം വകുപ്പിൽ നിന്നുള്ള ഇവരെ സഹായിക്കാൻ പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള 15 വനസംരക്ഷണസമിതി വൊളന്റിയർമാർ, വാച്ചർമാർ എന്നിവരെ കൂടാതെ ഹാരിസൺ മലയാളം കമ്പനി, കൊച്ചിൻ മലബാർ കമ്പനി എന്നിവിടങ്ങളിലെ 15 വീതം വാച്ചർമാരും ഉണ്ടാകും. വനം വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മുപ്പതിലേറെ ആനകൾ ഇവിടെ ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കൊവിഡ് വ്യാപനത്തെ തുടർന്ന് മേഖലയിൽ ആൾ സഞ്ചാരം കുറഞ്ഞതോടെയാണ് ആനകൾ കൂട്ടത്തോടെ തോട്ടങ്ങളിൽ തങ്ങാൻ തുടങ്ങിയത്. വനത്തോട് ചേർന്നുള്ള തോട്ടങ്ങളിൽ റീപ്ലാന്റ് ചെയ്യാൻ റബർ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. യഥാസമയം റീപ്ലാന്റ് ചെയ്യാതിരുന്നതോടെ അവിടെ അടിക്കാട് വളർന്നു. കാടിറങ്ങി വന്ന ആനകൾക്ക് ഇത് സമൃദ്ധമായ തീറ്റയായി. പുഴയുടെ സാമീപ്യവും മേഖലയിലെ പരമ്പരാഗത ആനത്താരയും കാടിറങ്ങാൻ പ്രേരണയായി.
ചില ആനകൾ ഇവിടെ പ്രസവിക്കുക കൂടി ചെയ്തതോടെ തോട്ടങ്ങൾ ആനകളുടെ ആവാസകേന്ദ്രമായി. കാട്ടാനയുടെ ആക്രമണത്തിൽ വനവിഭവങ്ങൾ ശേഖരിക്കാനെത്തിയ ആദിവാസിയും തോട്ടം തൊഴിലാളിയും നാട്ടുകാരനും കൊല്ലപ്പെടുകയും ചെയ്തു. അതോടെ പുലർച്ചെ മൂന്ന് മണി മുതൽ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾ വിട്ടുനിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |