രജിസ്റ്റർചെയ്ത 12 കേസുകളിൽ പൊലീസുകാരും അഭിഭാഷകരുമടക്കം 26 പ്രതികൾ
തിരുവനന്തപുരം: സൈക്കിളിൽ നിന്നു വീണതും തെങ്ങിൽ നിന്നു വീണതുമെല്ലാം വാഹനാപകടങ്ങളാക്കി കേസെടുത്ത് വ്യാജരേഖകളുണ്ടാക്കി വൻതുക ഇൻഷ്വറൻസ് ക്ലെയിമായി തട്ടിയെടുത്തതിന് 12 കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പൊലീസുകാരും അഭിഭാഷകരുമടക്കം 26പേർ പ്രതികളാണ്. സിറ്റി ട്രാഫിക് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർ, അപകടത്തിൽപ്പെട്ടെന്നു വ്യാജ പരാതി നൽകിയവർ, ഒരു അഭിഭാഷകൻ എന്നിവരെയാണ് പ്രതികളാക്കിയത്. ഇതിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. ഇവയുൾപ്പെടെ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പ്രാഥമിക നിഗമനം.
അഞ്ച് കേസുകളിൽ ഒരേ സ്കൂട്ടർ അപകടത്തിൽപ്പെട്ടതായി വ്യാജരേഖയുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ചേർക്കപ്പെട്ട അഭിഭാഷകനാണ് അഞ്ചു കേസുകളിലും വക്കാലത്തുമായി കോടതിയിലെത്തിയത്. അഭിഭാഷകന്റെ ഗുമസ്തനെയും ഏജന്റായി പ്രവർത്തിച്ചയാളെയും പ്രതിചേർത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടതായി കാണിച്ചിരിക്കുന്ന സ്കൂട്ടറിന്റെ ഉടമയെയും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നതായി രേഖയിലുള്ള സ്കൂട്ടർ ഉടമയുടെ സഹോദരങ്ങളെയും പ്രതിചേർത്തു. പ്രതിചേർക്കപ്പെട്ട അഞ്ച് പൊലീസുകാരിൽ നാലു പേർ സർവീസിൽനിന്നു വിരമിച്ചവരാണ്. കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന. തമിഴ്നാട്ടിലും വിദേശത്തും നടന്ന അപകടങ്ങൾപോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്.ഐ.ആറുണ്ടാക്കിയതായാണ് കണ്ടെത്തൽ. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരുമടക്കം അന്വേഷണ പരിധിയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേതായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്രുകൾ ഹാജരാക്കിയും ഇൻഷ്വറൻസ് തുക തട്ടിയെടുത്തിട്ടുണ്ട്. ഈ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തങ്ങളുടെ പേരിൽ വ്യാജ രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. മ്യൂസിയം, തമ്പനൂർ അടക്കം തിരുവനന്തപുരത്ത് 16 പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. തമിഴ്നാട് പാലൂരിലുണ്ടായ അപകടത്തിൽ മ്യൂസിയം സ്റ്റേഷനിൽ കേസെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
കിട്ടുന്നതിൽ പാതി വാഹന ഉടമയ്ക്ക്
ഇൻഷ്വറൻസ് തുകയുടെ പകുതി നൽകാമെന്നാണു തട്ടിപ്പുസംഘങ്ങളും വാഹന ഉടമകളുമായുള്ള കരാർ. അഭിഭാഷകരുടെ ഒത്താശയോടെ വ്യാജരേഖകൾ കോടതിയിൽ ഹാജരാക്കിയാണ് തട്ടിപ്പുകളെല്ലാം നടത്തിയിട്ടുള്ളത്. വ്യാജരേഖകൾ സമർപ്പിച്ച് നഷ്ടപരിഹാരം നേടിയെടുത്തവർക്കെതിരെ ഇൻഷ്വറൻസ് കമ്പനികൾ നിയമനടപടികൾ തുടങ്ങിയിട്ടുണ്ട്. ആവശ്യപ്പെട്ട ഇൻഷ്വറൻസ് തുകയെക്കാൾ 40 ലക്ഷം രൂപ അധികം നൽകിയതായും കണ്ടെത്തി. നാഷനൽ ഇൻഷ്വറൻസ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുടെ കേരളത്തിലെ ഇൻവെസ്റ്റിഗേറ്റർ സ്വയം അന്വേഷണം നടത്തി തെളിവു സഹിതം പൊലീസിനു പരാതി നൽകുകയായിരുന്നു. ഇതനുസരിച്ച് 2015മുതലുള്ള ക്ലെയിം കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. നിസ്സാര അപകടത്തിൽപ്പെടുന്നവരിൽനിന്നു നിർബന്ധിച്ചു രേഖകളിൽ ഒപ്പിട്ടുവാങ്ങിയശേഷം അപകടം പെരുപ്പിച്ചുകാട്ടി ക്ലെയിം വാങ്ങിയതായും കണ്ടെത്തി.
ഒരേ വാഹനം 11 കേസിൽ
ക്ലെയിം ലഭിക്കാൻ ഒരേ വാഹനം എട്ടു കേസിലും മറ്റൊരു വാഹനം 11 കേസിലും ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ അന്വേഷണത്തിൽ 'കെഎൽ 01 ബിആർ 1372' വാഹനം 2 വർഷത്തിനിടെയാണ് 11 വാഹനാപകടക്കേസുകളിൽ ഉൾപ്പെട്ടത്. ഈ വാഹനം പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഷനൽ ഇൻഷ്വറൻസ് കമ്പനിയുടെ 6 ക്ലെയിം കേസിലും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ 5 ക്ലെയിം കേസിലും ഈ വാഹനത്തിന്റെ നമ്പർ വച്ചായിരുന്നു തട്ടിപ്പ്. 8 കേസുകളിൽ നഷ്ടപരിഹാരം കൈക്കലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |