പെരിന്തൽമണ്ണ: മങ്കട എലച്ചോലയിലെ വാടകവീട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസാം സ്വദേശി ചാഫിയാർ റഹ്മാനെ(33) അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് ഒമ്പതിന് വൈകിട്ട് വാടകവീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് അസാം സ്വദേശിനി ഹുസ്നറ ബീഗത്തെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചാഫിയാർ റഹ്മാനെയും രണ്ട് മക്കളെയും കാണാനുണ്ടായിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈ ഭാഗത്തേക്ക് ഇവർ ട്രെയിൻ കയറിയതായി വിവരം ലഭിച്ചു. പ്രതി നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ മങ്കട ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അസാമിലേക്ക് പുറപ്പെട്ടു. ചാഫിയാർ റഹ്മാന്റെ താമസസ്ഥലത്തും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തി പ്രദേശമായ റൂയിംഗിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ റൂയിംഗ് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ലാമിയയെന്ന കള്ളപ്പേരിലായിരുന്നു താമസം. മങ്കടയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന പ്രതി ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലി വഴക്കിട്ടിരുന്നു. എട്ടിന് രാത്രി നടന്ന വഴക്കിന് ശേഷം കുട്ടികൾ ഉറങ്ങിയപ്പോൾ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തിൽ ആയുധം കൊണ്ടേൽപ്പിച്ച മുറിവുകളുമുണ്ടായിരുന്നു. ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി. പിറ്റേന്ന് രാവിലെ മൊബൈൽ ഫോൺ ഓഫാക്കി കുട്ടികളുമായി രക്ഷപ്പെട്ടു. അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നുമാണ് കുട്ടികളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |