തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു നെടുംതൂണായി പ്രവർത്തിക്കുന്ന വിഭാഗമാണ് മീഡിയ സെൽ. ഇരുപതോളം മാദ്ധ്യമ വിദ്യാർത്ഥികൾ ഇൻഫർമേഷൻ ഓഫീസറായ ബിടി അനിൽ കുമാറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് മേളയിലുടനീളം മീഡിയ സെല്ലിനായി പ്രവർത്തിക്കുന്നത്. ഏഴു വർഷമായി ഐഎഫ്എഫ്‌കെയുടെ സ്ഥിരം മീഡിയ സെൽ കോ ഓഡിനേഷൻ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനാണ് ബിടി അനിൽ കുമാർ. സാധാരണ ഗതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവധ മാദ്ധ്യമ സ്ഥാപനങ്ങളിലെ മാദ്ധ്യമ വിദ്യാർത്ഥികളാണ് മീഡിയ സെല്ലിന്റെ ഭാഗമാവുന്നത്. എന്നാൽ ഇത്തവണ കേരളത്തിലെ എല്ലാ ജില്ലകളിലെ മാദ്ധ്യമ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് മീഡിയ സെല്ലിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയെന്ന് അനിൽ കുമാർ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ഇത്തരത്തിലുള്ള ഇരുപത് വിദ്യാർത്ഥികളാണ് മീഡിയ സെല്ലിൽ പ്രവർത്തിക്കുന്നത്. പ്രവേശന പരീക്ഷ നടത്തി അതിൽ നിന്നാണ് വിദ്യാർത്ഥികളെ സെല്ലിലേക്ക് തിരഞ്ഞെടുത്തത്. പ്രവേശന പരീക്ഷയിൽ ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
കൊവിഡിന്റെ ഇളവുകൾ പൂർണമായി നൽകി തുടങ്ങാത്ത സമയത്താണ് ഐഎഫ്എഫ്‌കെ ഈ വർഷത്തെ മേള പ്രഖ്യാപിക്കുന്നത്. അതിനാൽ തന്നെ പരമാവധി ഡെലിഗേറ്റുകളെ മേളയിലേക്ക് എത്തിക്കുകയും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു മീഡിയ സെൽ നേരിട്ട വലിയ വെല്ലുവിളി. അതുകൊണ്ട് മേള തുടങ്ങുന്നതിനും രണ്ടാഴ്ച മുമ്പ് മാർച് എട്ടു മുതൽ തന്നെ മീഡിയ സെൽ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ നിരന്തര പ്രവർത്തനങ്ങളിലൂടെ 15,000ൽ അധികം ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവിലും വിപരീതമായി ഇത്തവണ ജൂറി അംഗങ്ങൾ ഓൺലൈനായിട്ടാണ് വിധിനിർണയം നടത്തുന്നത്. അതിനാൽ തന്നെ ജൂറി അംഗങ്ങളെ മാദ്ധ്യങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി അവരുടെ അഭിമുഖങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നതും മീഡിയ സെല്ലിന്റെ ജോലിയായിരുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളെ പറ്റിയും സിനിമാ പ്രവർത്തകരെ പറ്റിയും പ്രൊഫൈലുകൾ തയ്യാറാക്കി ഒരാഴ്ച മുമ്പു തന്നെ മാദ്ധ്യമങ്ങൾക്ക് എത്തിക്കാൻ സെല്ലിനു സാധിച്ചു. മീഡിയ സെല്ലിലുള്ളവർക്കെല്ലാം ഏറ്റവും കുറഞ്ഞത് പത്ത് സിനിമകളുടെ എങ്കിലും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്ന നിർദ്ദേശം അക്കാഡമി നൽകിയിരുന്നു. മാദ്ധ്യമങ്ങൾക്ക് പാസ് വിതരണം ചെയ്യുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ദൗത്യവും സെല്ലിന്റേതാണ്. സിനിമകളുടെ സിനോപ്സിസ് തയ്യാറാക്കിയതും മീഡിയ സെല്ലാണ്. ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്നും ബിടി അനിൽ കുമാർ വ്യക്തമാക്കി. മേളയിലെ ദൈനംദിന കാര്യങ്ങളുൾപ്പെടുത്തി പുറത്തിറക്കുന്ന ഡെയ്‌ലി ബുള്ളറ്റിനും, മേളയുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുമായി പ്രത്യേകം വിഭാഗങ്ങളാണുള്ളത്.
ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങൾ, ഡിസ്‌കഷൻസ്, ഓപ്പൺ ഫോറം തുടങ്ങിയ കാര്യങ്ങളുടെ വാർത്തകൾ, വീഡിയോ ക്ലിപ്പുകൾ തുടങ്ങിയവ തയ്യാറാക്കി മാദ്ധ്യമങ്ങൾക്ക് നൽകുക എന്നതാണ് പ്രധാന ജോലി. രാവിലെ ഒമ്പത് മണിയോടു കൂടി തുടങ്ങി മേള തീരുന്നതു വരെയാണ് തങ്ങളുടെ പ്രവർത്തനം. ഒഴിവു കിട്ടുമ്പോൾ സിനിമയും കാണാറുണ്ട്. തങ്ങളുടെ മേഖലയിൽ വളരാനും വികസിക്കാനും നല്ലൊരു സാധ്യത തരുന്ന അവസരമാണിത്. വലിയൊരു അനുഭവ സന്പത്ത് ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും വിദ്യാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |