തൃശൂർ: മന്ത്രിയേക്കാൾ വലുതാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന് തെളിയിച്ച നേതാവാണ് സി.എൻ ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.എൻ സ്മരണിക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏത് സ്ഥാനത്തിരുന്നാലും അതിൽ കൈയൊപ്പ് ചേർത്താൻ സി.എൻ.ബാലകൃഷ്ണന് സാധിച്ചു.
എണ്ണിയാൽ ഒടുങ്ങാത്ത സ്ഥാപനങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയത്. സി.എൻ നടത്തിയത് പോലെയുള്ള ഖാദി പ്രവർത്തനം ഒരു ജില്ലയ്ക്കും അവകാശപ്പെടാൻ കഴിയില്ല. സി.എൻ ഒന്ന് ഫോൺ ചെയ്ത് താൻ അത് ചെയ്യണം എന്ന് പറഞ്ഞാൽ അത് ചെയ്യാൻ ഇവിടെ എല്ലാ കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുക എന്നിടത്താണ് മിടുക്ക്. ഒരു സ്ഥാനത്തെത്തുമ്പോൾ ഇഷ്ടമില്ലാത്തവരോട് ശത്രുത കാണിക്കുക എന്നതിനേക്കാൾ അതുവരെയുള്ള പിണക്കങ്ങൾ മറക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ എം.ഡി സി.എൻ വിജയകൃഷ്ണൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ജോസഫ് ചാലിശ്ശേരി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ, എം.പി വിൻസെന്റ്, ടി.വി ചന്ദ്രമോഹൻ, തോമസ് ഉണ്ണിയാടൻ, സി.എ.മുഹമ്മദ് റഷീദ്, ഒ.അബ്ദുറഹിമാൻകുട്ടി, സി.എന്നിന്റെ ഭാര്യ തങ്കമണി ടീച്ചർ, മകൾ സി.ബി ഗീത, കെ.ബി ശശികുമാർ, സുനിൽ അന്തിക്കാട് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |