കോന്നി : ക്രമസമാധാന പരിപാലനത്തിന് കലാഹൃദയം കൂടി ഉപയോഗിക്കാമെന്നാണ് തെളിയിച്ചിരിക്കുകയാണ് കോന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ സാജു എബ്രഹാം. പൊലീസുകാരൻ കലാകാരനായാൽ ഔദ്യോഗിക ജീവിതവും കലാജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത് പലപ്പോഴും കൗതുകമാകാറുണ്ട്. ഔദ്യോഗിക ജീവിതത്തിൽ കർക്കശക്കാരനായ സാജു എബ്രഹാം പ്രൊഫഷണൽ ഗായകരെ പോലും അതിശയപ്പെടുത്തുന്ന തരത്തിലുള്ള പാട്ടുമായാണ് ജന്മനസുകളെ കീഴ്പെടുത്തുന്നത്. ഒന്നര മാസം മുൻപാണ് ഇദ്ദേഹം കോന്നി പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തത്.
ഉത്സവസമയമായതിനാൽ ഡ്യൂട്ടിയുടെ ഭാഗമായി ഉത്സവപറമ്പുകളിലെത്തുമ്പോൾ മിക്കയിടത്തും ഗാനമേളകളായിരിക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്റ്റേജിൽ കയറി പാട്ടുപാടുന്ന പതിവുണ്ട്. ജനക്കൂട്ടത്തിന്റെ കൈയടി നിലയ്ക്കുമ്പോൾ ക്രമസമാധാന പരിപാലനത്തിന് എല്ലാവരും സഹകരിക്കണമെന്ന ഒരു അഭ്യർത്ഥനയും മൈക്കിലൂടെ നടത്തും. അടുത്തിടെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ ആനുവൽ ഡേ സെലിബ്രേഷനിലും കല്ലേലി ശിവക്ഷേത്രത്തിലെ ഉത്സവത്തിനും എസ്.ഐ തകർത്ത് പാടി. കോഴിക്കോട് കൊയിലാണ്ടിയിലെ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്നപ്പോൾ അവിടുത്തെ സാന്ത്വനപരിചരണകേന്ദ്രത്തിലെ അന്തേവാസികൾക്കായും സാജു എബ്രഹാം പലതവണ പാടിയിട്ടുണ്ട്. സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലെങ്കിലും ഇടവക പള്ളിയിൽ പാടിയുള്ള പരിചയമുണ്ട് ഈ പുനലൂർ സ്വദേശിക്ക്. എം.എസ് സിയും ബി.എഡും സെറ്റും പാസായി ഒരേസമയം അദ്ധ്യാപക ജോലിയും പൊലീസ് സബ് ഇൻസ്‌പെക്ടർ ജോലിയും ലഭിച്ചപ്പോൾ പൊലീസ് ജോലി തിരഞ്ഞെടുക്കുകയായിരുന്നു ഈ മുൻ പാരലൽ കോളേജ് അദ്ധ്യാപകൻ. 2016 ൽ സബ് ഇൻസ്‌പെക്ടർ സെലക്ഷൻ ലഭിച്ച ഇദ്ദേഹം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കോന്നിയിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |