അടൂർ : വിത്തുകളെല്ലാം ഹൈബ്രിഡായി വിപണിയിൽ നിറഞ്ഞതോടെ നാടൻ വിത്തിനങ്ങൾ അന്യംനിന്നു. പയർ, പാവൽ, വഴുതന, വെണ്ട, ചീര, വെള്ളരി, പച്ചമുളക് തുടങ്ങി സാധാരണ കർഷകർ കൃഷി ചെയ്യുന്ന വിത്തിനങ്ങൾ ഗ്രാമങ്ങളിൽ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. കൂടുതൽ ഉത്പാദനം ഉറപ്പുനൽകി ഹൈബ്രിഡ് വിത്തിനങ്ങൾ വിപണി കീഴടക്കിയപ്പോൾ 80 ശതമാനം കർഷകരും അതിന്റെ പിന്നാലെപോയി. ഹൈബ്രിഡിൽ നിന്ന് കൂടുതൽ വിളവ് ലഭിച്ചെങ്കിലും അടുത്ത കൃഷിക്കുള്ള വിത്ത് ഉത്പാദിപ്പിക്കാൻ കഴിയാത്തത് തിരിച്ചടിയായി. ഒരിക്കൽ ഹൈബ്രിഡ് വിത്തിനങ്ങൾ കൃഷി ചെയ്ത കർഷകൻ വീണ്ടും കൃഷി ചെയ്യണമെങ്കിൽ വിത്തിനങ്ങൾ പണം കൊടുത്ത് വാങ്ങേണ്ട സാഹചര്യമുണ്ടായി. ഹൈബ്രിഡ് കൃഷിയിൽ നിന്ന് വിത്ത് ഉത്പാദിപ്പിച്ചാൽ അവ കിളിക്കാറില്ല. അഥവ കിളിച്ചാൽ തന്നെ കാര്യമായ വിളവ് ലഭിക്കാറില്ല. ഇൗ സാഹചര്യത്തിൽ വൻകിട കമ്പനികൾ വിപണിയിൽ എത്തിക്കുന്ന ഹൈബ്രിഡ് വിത്ത് വാങ്ങാൻ കർഷകർ നിർബന്ധിതരാകുകയാണ്. ഏതാനും വർഷങ്ങളായി കേരളത്തിൽ ഹൈ ബ്രിഡ് വിത്തുകളുടെ തരംഗമാണ്. കൂടുതൽ വിളവ് നോക്കി കൃഷിയിറക്കിയ കർഷകൻ ഇപ്പോൾ അടുത്ത കൃഷിക്കായി വിത്തുകൾക്ക് കമ്പനി പറയുന്ന വില നൽകാൻ നിർബന്ധിതരാകുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും നാടൻ വിത്തിനങ്ങൾ കിട്ടാറില്ല. കേരള സർക്കാർ സ്ഥാപനമായ വി.എഫ്.സി.കെ വിത്തുകൾ പായ്ക്കറ്റിലാക്കി വില്പന നടത്തുന്നുണ്ടെങ്കിലും എല്ലാ കർഷകർക്കും ലഭിക്കുന്നില്ല. ഒരു ജില്ലയിൽ ഒരു ഓഫീസ് മാത്രമാണ് വി.എഫ്.സി.കെയ്ക്കുള്ളത്. കൃഷിഭവനുകളിലൂടെയുള്ള വിത്ത് വിതരണവും നാമമാത്രമാണ്.
ഇപ്പോൾ കൃഷി ഭവനുകൾ വിതരണം ചെയ്യുന്ന വിത്തുകളും ഹൈബ്രിഡ് ആണ്. വിത്തുകൾക്ക് അമിത വിലയാണ് കമ്പനികൾ ഇൗടാക്കുന്നത്.
വിത്തിനം, തൂക്കം, വില എന്ന ക്രമത്തിൽ
വെള്ളരി : 25 ഗ്രാം - 500 ₹
പച്ചമുളക് : 15 ഗ്രാം - 600 ₹
തക്കാളി : 15 ഗ്രാം - 500 ₹
വെള്ളരി : 25 ഗ്രാം - 500 ₹
പയർ, പാവൽ (75 - 80 വിത്തുകൾ) - 400 ₹
കൃഷി ചെയ്യണമെങ്കിൽ വൻകിട കമ്പനിക്കാർ പറയുന്ന വിലയ്ക്ക് കർഷകൻ വിത്തുകൾ വാങ്ങേണ്ട അവസ്ഥയാണുള്ളത്. നാടൻ വിളകൾ സംരഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |