തിരുവനന്തപുരം: വർത്തമാനകാലത്തു നിന്ന് നിർമ്മിക്കപ്പെട്ട ഭൂതകാലത്തിന്റെ രൂപമായിരുന്നു സി.വിയുടെ നോവലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പബ്ലിക് ലൈബ്രറിയിൽ സ്ഥാപിച്ച സി.വി രാമൻപിള്ളയുടെ അർദ്ധകായ വെങ്കല പ്രതിമ അനാവരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ചരിത്രനിർമ്മിതിയുടെ ഏടുകളാണ് അവ. രാജചരിത്രം മാത്രമാണ് സി വി എഴുതിയതെന്ന തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. അത് സി.വിയെ വേണ്ടപോലെ പഠിക്കാത്തതുകൊണ്ടാണ്. കൊട്ടാരവും നാടുവാഴികളും കഥാപരിസരവും കഥാപാത്രങ്ങളുമായി ചിത്രീകരിച്ചത് ആ ചരിത്രപശ്ചാത്തലത്തിൽ സ്വാഭാവികം മാത്രം. സി.വി സാഹിത്യത്തിന്റെ ഈ പ്രത്യേകത ഉപരിതലത്തിൽ മാത്രമേ പഠിക്കപ്പെട്ടിട്ടുള്ളൂ.
ചാന്നാർ സമുദായത്തെ മുൻനിറുത്തി കീഴാളത്തത്തിനും ജീവനുണ്ടെന്നും അവർ തിരിച്ചടിക്കുമെന്നുമുള്ള പ്രസ്താവന സമൂഹത്തിന്റെ ഗതിക്രമത്തെ മുൻകൂറായിത്തന്നെ മനസിലാക്കിയ വലിയ കലാകാരന്റേതാണ്. മതം അധികാര രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ ദോഷവശങ്ങൾ ശക്തമായി ധർമ്മരാജയിൽ പറയുന്നു. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിനുള്ള പ്രതികാരമെന്ന നിലയിൽ പ്രതിലോമ പ്രവർത്തനം നടത്താൻ യാഥാസ്ഥിതിക പ്രമാണിമാർ രൂപംനൽകിയ ഹിന്ദുസഭയ്‌ക്കെതിരെ സി.വി ശക്തമായി പ്രതികരിച്ചു. ലോക സമുദായം സമത്വലബ്ധിക്ക് യത്നിക്കുമ്പോൾ നിങ്ങൾ ആ അഭിപ്രായ പ്രവാഹത്തെ ചിറയിട്ട് പ്രതിബന്ധിക്കാൻ നോക്കുന്നു. ശ്രദ്ധേയമായ ഉൽപ്പതിഷ്ണുത്വമാണ് സി.വി പ്രകടിപ്പിച്ചത്. മലയാളത്തിലെ അനശ്വരരായ സ്ത്രീകഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. സ്ത്രീസമത്വത്തിന്റെ കാര്യത്തിലും അദ്ദേഹം മുന്നേ നടന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷയായി. ശിൽപ്പം രൂപകൽപ്പന ചെയ്ത ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ, സി.വി രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, വി.മധുസൂദനൻനായർ, സ്‌റ്റേറ്റ് ലൈബ്രേറിയൻ പി.കെ ശോഭന, പിരപ്പൻകോട് മുരളി, സി.വിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |