ചലച്ചിത്രമേളയിൽ വെറുതെ എത്തിയാൽ പോരാ, പത്താള് ശ്രദ്ധിക്കണം എന്നാണ് ചിലർക്ക് നിർബന്ധം. അവർ സിനിമകൾ കാണുന്നതിനെക്കാൾ കൂടുതൽ 'ഷോ'യിൽ കോൺസൻട്രേറ്റ് ചെയ്യും. വെറൈറ്റിയായി വസ്ത്രം ധരിക്കുകയാണ് അത്തരക്കാർ പ്രധാനമായും ചെയ്യുന്നത്. ഇത്തവണയും ഷോയുമായി ആദ്യനാളുകളിൽ ഇറങ്ങിയവരെ പിന്നീട് കണ്ടില്ല!
ഒരു വിദ്വാൻ ആദ്യ ദിവസം മേളയുടെ പ്രധാനവേദിയായ ടാഗോർ ഹാളിന്റെ പരിസരത്ത് കറങ്ങി നടന്നത് അറബിവേഷത്തിലായിരുന്നു. തലയിൽകെട്ടും ചരടുമൊക്കെ എവിടന്നോ സംഘടിപ്പിച്ചു വരികയായിരുന്നു. പിറ്രേദിവസം ചുള്ളൻ സ്റ്റൈലിൽ നടന്നു. ഉച്ചത്തിൽ ആരെയൊക്കെയോ വിളിച്ച് സംസാരിച്ച് പരിസരത്തുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു. അടുത്ത ദിവസം കൈയിൽ മൾട്ടി കളർ റിബൺ കെട്ടി അതും പാറിച്ചു നടന്നു. ഇത്രയൊക്കെയായിട്ടും ഒരു ക്യാമറാമാനും പടം എടുത്തില്ല. ലക്ഷ്യമിട്ട റിസൾട്ട് വന്നതുമില്ല.
ഇത്തവണ കരുതിക്കൂട്ടി വേഷം കെട്ടി വന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. മിക്കവരും 'മോഡാണാ'യി എത്താനാണ് ശ്രമിച്ചത്. മുമ്പൊക്കെ പലതരം ഫാഷൻ ഷോ തന്നെ അരങ്ങേറുമായിരുന്നു. അതിനു മുമ്പ് ഊശാൻ തടിയും മുഷിഞ്ഞ വേഷവും സഞ്ചിയുമായിരുന്നു ട്രെന്റ്.
കൈരളി തിയേറ്ററിന്റെ പടിക്കെട്ടിലായിരുന്നു മുമ്പ് ഡെലിഗേറ്രുകൾ ഇരുന്ന് സിനിമ ചർച്ചയൊക്കെ നടത്തിയിരുന്നത്. ഇപ്പോൾ ടാഗോർ തിയേറ്റർ വളപ്പിനകത്തെ അരമതിലുകൾക്ക് മുകളിലിരുന്നാണ് ചർച്ചകൾ. ഒപ്പം സെൽഫിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |