തിരുവനന്തപുരം: ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകരെ മൃഗീയമായി ചുട്ടു കൊന്ന സംഭവത്തെ അപലപിക്കാനോ, മാപ്പ് പറയാനോ ഇക്കാലമത്രയും തയാറാകാത്ത കോൺഗ്രസ് നേതൃത്വം, ഇന്നും ആ രാഷ്ട്രീയവൈരത്തിന്റെ മറയില്ലാത്ത പ്രകടനമാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു സമ്മേളനത്തിന്റെ ഭാഗമായി പൊതു വിഷയങ്ങളിൽ നടക്കുന്ന സെമിനാർ പോലും അവർക്ക് നിരോധിത വസ്തുവാകുന്നത് അതുകൊണ്ടാണെന്ന് ചീമേനി കൂട്ടക്കൊലയുടെ 35-ാം വാർഷികത്തിൽ ഫേസ്ബുക്കിലിട്ട അനുസ്മരണക്കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായ രാഷ്ട്രീയ ചർച്ചയിൽ പങ്കെടുക്കാനുള്ള മാന്യമായ ക്ഷണം സ്വീകരിക്കാൻ കോൺഗ്രസുകാർക്ക് സാധിക്കുന്നില്ല. സമീപകാല കേരളം കണ്ട ഏറ്റവും മൃഗീയമായ രാഷ്ട്രീയ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ കോൺഗ്രസുകാർ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്നതിലും വലിയ വിരോധാഭാസമില്ല. കേരളത്തിന്റെ വികസനം മുടങ്ങിയാലും തരക്കേടില്ല, ഇടതുപക്ഷത്തെ ഇല്ലാതാക്കണമെന്ന ദുരാഗ്രഹത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ചീമേനി സഖാക്കളുടെ ജീവനെടുത്ത നീച രാഷ്ട്രീയം ഇന്ന് കേരളത്തിന്റെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണിയായി മാറുകയാണ്. ഈ കുടില രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |