റൂൾ കർവും മാറ്റണം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടർ തുറക്കുന്നത് അടക്കം അടിയന്തര തീരുമാനങ്ങളെടുക്കാൻ ഇടുക്കി, തേനി ജില്ലകളിലെ കളക്‌ടർമാർ അടങ്ങിയ സാങ്കേതിക സമിതി വേണമെന്നും നിലവിലുള്ള റൂൾകർവ് മാറ്റണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചിൽ കേരളത്തിന്റെ വാദം ഇന്നും തുടരും.
കേന്ദ്ര ജലകമ്മിഷന്റെയും ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളുള്ള മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത് പോലുള്ള അടിയന്തര തീരുമാനങ്ങളെടുക്കാൻ പ്രാപ്‌തമല്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത വാദിച്ചു. പ്രളയ കാലത്ത് തമിഴ്നാട് രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നത് സ്ഥലവാസികൾക്ക് ഭീഷണിയാണ്. അതിനാൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ഇടുക്കി, തേനി ജില്ലാകളക്‌ടർമാർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയ സാങ്കേതിക സമിതിയാണ് വേണ്ടത്.
ഒരു മഴവർഷം സെപ്‌തംബർ 20നും നവംബർ 30നും ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന നിലവിലെ റൂൾ കർവിനെയും കേരളം ചോദ്യം ചെയ്‌തു. മുല്ലപ്പെരിയാറിൽ മാത്രമാണ് ഇങ്ങനെ റൂൾ കർവുള്ളത്. പരമാവധി ജലനിരപ്പ് നിലനിറുത്തുന്നത് ഒരു തവണയാക്കി ചുരുക്കണം. ഇതു സംബന്ധിച്ച തമിഴ്നാടിന്റെ വാദങ്ങൾ തള്ളണം. പ്രളയസമയത്തെ അധിക നീരൊഴുക്ക് കണക്കിലെടുത്ത് 142 അടിക്ക് രണ്ടടി താഴെയാകണം പരമാവധി ജലനിരപ്പെന്നും കേരളം ചൂണ്ടിക്കാട്ടി.
126 വർഷം പഴക്കമുള്ള അണക്കെട്ട് ശക്തിപ്പെടുത്തി അധികകാലം മുന്നോട്ടു പോകാനാവില്ലെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നുമുള്ള നിലപാടിലാണ് കേരളം കൂടുതലും വാദിച്ചത്. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനം തുടരുകയാണെന്ന് കേരളം അറിയിച്ചപ്പോൾ എപ്പോൾ പൂർത്തിയാകുമെന്ന് കോടതി ചോദിച്ചു. മൂന്നു മാസത്തിനകം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കേരളം മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |